തിരുവനന്തപുരം: ഇന്ത്യക്കാർക്ക് ഒരേയൊരു കാശ്മീർ മാത്രമേയുള്ളൂ. ഇന്ത്യയുടെ കാശ്മീർ ആണ് അതെന്ന് കെ ടി ജലീലിന് മറുപടിയുമായി രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർ. പാകിസ്താനികൾക്കും വിഘടനവാദികൾക്കും തീവ്രവാദികൾക്കുമാണ് ആസാദ് കാശ്മീറും ഇന്ത്യൻ അധീന കാശ്മീറും വെവ്വേറെയുള്ളതെന്നും ശ്രീജിത് തന്റെ ഫേസ്ബുക്ക് പേജിലൂടെ ജലീലിന് മറുപടി നൽകിയിട്ടുണ്ട്.
പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നാണ് കെടി ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിശേഷിപ്പിച്ചത്. രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായാണ് കശ്മീരിനെ സംബന്ധിച്ചുള്ള ജലീലിന്റെ പോസ്റ്റ്. മലയാളി സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കാൻ അമൃത്‌സറിൽ എത്തിയ ജലീൽ കശ്മീരും സന്ദർശിച്ചിരുന്നു. ഇതിന്റെ അനുഭവം വിവരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ‘ആസാദ് കശ്മീരും’ ‘ ഇന്ത്യൻ അധീന കശ്മീരും കടന്നു വന്നത്’. ഇന്ത്യൻ സൈന്യത്തിനെതിരെയും ജലീലിന്റെ പോസ്റ്റിൽ വിമർശനം ഉണ്ട്.
ജമ്മുവും, കശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന കശ്മീർ എന്നാണ് ജലീലിന്റെ വാദം. ഇന്ത്യ-പാക് സൈന്യം പരസ്പരം ഏറ്റുമുട്ടിയത് വലിയ ആൾനാശം ഉണ്ടാക്കി. ഭൂമിയിലെ സ്വർഗ്ഗമായ കശ്മീർ നഗരമായി മാറി. പട്ടാളം പട്ടണങ്ങളിലും നാട്ടിൻ പുറങ്ങളിലും വിന്യസിക്കപ്പെട്ടു. നുഴഞ്ഞു കയറ്റക്കാർ ഉണ്ടാക്കിയ പ്രശ്‌നങ്ങളുടെ പ്രാരംഭ കാലത്ത് ജനങ്ങളും സൈനികരും ശത്രുതയിൽ വർത്തിച്ചു. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുന്നതിനിടെയാണ് കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കിയത്. ജനമനസ്സുകൾ കിഴടക്കാൻ യന്ത്രത്തോക്കുകൾക്കാവില്ലെന്നാണ് പോസ്റ്റിലൂടെ ഭരണകൂടത്തിന് ജലീൽ നൽകുന്ന മുന്നറിയിപ്പ്.
സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനമാണ് കെടി ജലീലിന്റെ പോസ്റ്റിനെതിരെ ഉയരുന്നത്. സൈനികർ നിലയുറപ്പിച്ചത് കാരണം കശ്മീരി ജന ചിരിക്കാൻ മറന്നു എന്ന ആരോപണവും പോസ്റ്റിലൂടെ ജലീൽ മുന്നോട്ടു വെയ്‌ക്കുന്നു. കെടി ജലീലിന്റെ ഉള്ളിലെ വിഷമാണ് ഇതിലൂടെ പുറത്തുവന്നതെന്നാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ വിമർശിച്ചത്. പഴയ സിമി നേതാവായ കെടി ജലീലിൽ നിന്നും ഇന്ത്യാ വിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്റെ പ്രതികരണം. പാക് അധീന കാശ്മീരിനെ കുറിച്ച് ആസാദ് കാശ്മീർ എന്ന ജലീലിന്റെ പരാമർശം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരാണ്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത ജലീലിന് ഒരു നിമിഷം പോലും എംഎൽഎയായി തുടരാനാവില്ല. ഇന്ത്യൻ അധിനിവേശ കാശ്മീർ എന്ന പ്രയോഗം പാകിസ്താന്റേതാണ്. ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെടുന്നു.
Comments