ന്യൂയോർക്ക്; സാഹിത്യകാരൻ സൽമാൻ റുഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ആക്രമണത്തിന് ശേഷം മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയയ്‌ക്ക് ശേഷം അദ്ദേഹത്തെ ഇപ്പോൾ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയാണ്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൈ ഞരമ്പുകൾക്കും കരളിനും മാരകമായി പരിക്കേറ്റ അദ്ദേഹത്തിന് രക്തനഷ്ടം സംഭവിച്ചതായി ഡോക്ടർമാർ വ്യക്തമാക്കി.അദ്ദേഹത്തിന് സംസാരിക്കാൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് അഹമ്മദ് സൽമാൻ റുഷ്ദി. സാത്താനിക് വേഴ്സസ് ,മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ എന്നീ കൃതികളിലൂടെ അദ്ദേഹം ലോകശ്രദ്ധ പിടിച്ചു പറ്റി. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിമിഷം ജനിക്കുകയും ഇന്ത്യാ പാക് ചരിത്രത്തിലെ നിർണായക ഘട്ടങ്ങളിലൂടെയും അതിജീവിക്കുന്ന വ്യക്തിയുടെ ജീവിതമായിരുന്നു മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ എന്ന കൃതിയുടെ ഇതിവൃത്തം. യുകെയിൽ മാത്രം ഒരു ദശലക്ഷത്തിലധികം കോപ്പികളാണ് വിറ്റഴിച്ചത്.
1988ൽ പ്രവാചകൻ മുഹമ്മദ് നബിയെ മുൻനിർത്തി എഴുതിയ റുഷ്ദിയുടെ നാലാമത്തെ പുസ്തകം, ‘ദ സാത്താനിക് വേഴ്സസ്’ അദ്ദേഹത്തെ ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടാക്കി മാറ്റി. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ പുസ്തകം നിരോധനം ഏർപ്പെടുത്തി. 1989 ഫെബ്രുവരി 14ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനിയ റുഷ്ദിയെ വധിക്കുന്നവർക്ക് മൂന്നു മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു ഭീഷണികൾ ഉയർന്നത്. പിന്നീട് സ്വയരക്ഷയ്‌ക്കായി അദ്ദേഹം പലായനം ചെയ്യാൻ നിർബന്ധിതനാവുകയായിരുന്നു. ശേഷം 2004ൽ ഇറാൻ ഫത്വ പിൻവലിച്ചതോടെയാണ് പൊതുവേദികളിൽ സജീവമായത്.
‘ദ സാത്താനിക് വേഴ്സസ്’ എന്ന പുസ്തകത്തിന്റെ ജപ്പാനീസ് വിവർത്തകൻ 1991 ൽ കുത്തേറ്റ് മരിച്ചിരുന്നു. ഇതിന് മാസങ്ങൾക്ക് ശേഷം ഇറ്റാലിയൻ വിവർത്തകനും കുത്തേറ്റു. നോർവീജിയൻ പ്രസാധകന് വെടിയേറ്റിരുന്നു. പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് ശേഷം 30 വർഷക്കാലമായി അദ്ദേഹം വധഭീഷണി നേരിടുന്നുണ്ട്. അദ്ദേഹത്തിന്റെ അടുത്ത നോവൽ, വിക്ടറി സിറ്റി, 2023 ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കാനിരിക്കെയാണ് കൊലപാതക ശ്രമമുണ്ടായത്.
Comments