വാഷിങ്ടൺ : യുഎസിന്റെ നിരീക്ഷണത്തിലുള്ള അഞ്ച് ചൈനീസ് കമ്പനികളെ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് പുറത്താക്കാൻ സാധ്യത. ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഈ കമ്പനികളുടെ ഓഡിറ്റുകൾ യുഎസ് സെക്യൂരിറ്റീസ് റെഗുലേറ്ററിന്റെ സൂക്ഷ്മപരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
സിനോപെക് , ചൈന ലൈഫ് ഇൻഷുറൻസ്, അലൂമിനിയം കോർപ്പറേഷൻ ഓഫ് ചൈന, പെട്രോ ചൈന , സിനോപെക് ഷാങ്ഹായ് പെട്രോകെമിക്കൽ കോ എന്നിവയാണ് ഈ അഞ്ച് സ്ഥാപനങ്ങൾ. ഇവയുടെ ഷെയറുകൾ അമേരിക്കൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നും പിൻമാറാനുള്ള തങ്ങളുടെ അപേക്ഷ ഈ മാസം തന്നെ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇതിന് പുറമെ യുഎസ് എക്‌സ്‌ചേഞ്ചുകളിൽ നിന്ന് ചൈനീസ് കമ്പനികളെ നിരോധിക്കാനിടയുള്ള ഓഡിറ്റ് തർക്കം പരിഹരിക്കാൻ ബെയ്ജിംഗും വാഷിംഗ്ടണും ചർച്ചകൾ നടത്തുന്നുണ്ട്. അതേസമയം ദേശീയ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് ഓഡിറ്റ് രേഖകളുടെ പരിശോധന നടത്തുന്നത് ബീജിംഗ് വിലക്കുന്നുണ്ട്.
‘ഈ സ്ഥാപനങ്ങൾ യുഎസിൽ ലിസ്റ്റ് ചെയ്തത് മുതൽ യുഎസ് മൂലധന വിപണിയുടെ നിയമങ്ങളും നിയന്ത്രണ ആവശ്യകതകളും പാലിക്കുന്നുണ്ട്. നിലവിൽ സ്ഥാപനങ്ങളുടെ സ്വന്തം ആവശങ്ങൾക്കായാണ് അമേരിക്കൻ ഷെയറുകളിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെടുന്നത്.’ ചൈന സെക്യൂരിറ്റീസ് റെഗുലേറ്ററി കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം വിദേശ ഏജൻസികളുമായുള്ള ആശയവിനിമയം തുടരുമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
ചൈന ലൈഫ് ഇൻഷുറൻസ്, ഓയിൽ ഭീമൻ സിനോപെക് എന്നിവയുടെ യുഎസ് ലിസ്റ്റ് ചെയ്ത ഓഹരികൾ വെള്ളിയാഴ്ച യഥാക്രമം 3.06%, 3.22% ഇടിഞ്ഞിരുന്നു. അലൂമിനിയം കോർപ്പറേഷൻ ഓഫ് ചൈന 3.03 ശതമാനം ഇടിഞ്ഞപ്പോൾ പെട്രോ ചൈന 2.80 ശതമാനം ഇടിഞ്ഞു. സിനോപെക് ഷാങ്ഹായ് പെട്രോകെമിക്കൽ കമ്പനിയിൽ 3.29 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.
ചൈന ലൈഫും ചാൽക്കോയും പുറത്താക്കലിനായി അപേക്ഷ ഓഗസ്റ്റ് 22-ന് ഫയൽ ചെയ്യും. ഇത് 10 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരും. ചൈന സിനോപെക്കും പെട്രോ ചൈനയും തങ്ങളുടെ അപേക്ഷകൾ ഓഗസ്റ്റ് 29-ന് നൽകുമെന്നുമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.















