ദുബായ്: കനത്ത മഴയെ തുടർന്ന് ഷാർജയിലും ഫുജൈറയിലുമുണ്ടായ പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ട മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് പുതിയ പാസ്പോർട്ട് അപേക്ഷിക്കാൻ വേണ്ട സൗകര്യം ഏർപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ്. പ്രളയബാധിത പ്രദേശങ്ങളിൽ ഞായറാഴ്ചകളിൽ നടക്കുന്ന ക്യാമ്പുകൾ വഴിയാണ് സൗജന്യമായി അപേക്ഷ സ്വീകരിക്കുന്നത്.
കൽബയിലും ഫുജൈറയിലും നടന്ന ക്യാമ്പുകൾ വഴി 80 പേരുടെ അപേക്ഷ ഇതുവരെ ലഭിച്ചതായി അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 28വരെയാണ് അപേക്ഷിക്കാനുള്ള അവസരം. പോലീസിന്റെ എഫ്ഐആറും പാസ്പോർട്ടിന്റെ പകർപ്പും ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
അതേസമയം യുഎഇയിലെ വടക്ക്, കിഴക്ക് മേഖലയിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ മഴ തുടരാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
കിഴക്ക് ഭാഗത്തുണ്ടാകുന്ന ന്യൂനമർദ്ദം യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ സൃഷ്ടിക്കുമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. കഴിഞ്ഞ മാസം അവസാനത്തിൽ പെയ്ത മഴ കിഴക്കൻ എമിറേറ്റുകളിൽ ദുരിതം വിതച്ച സാഹചര്യത്തിലാണ് ജാഗ്രത പാലിക്കാൻ നിർദേശിച്ചിരിക്കുന്നത്. ഷാർജ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഏഴ് ഏഷ്യകാർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
Comments