പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തിന് വേണ്ടി മമ്മൂട്ടിയും മോഹൻലാലും ശബ്ദം നൽകിയെന്ന സന്തോഷം പങ്കുവെച്ച് സംവിധായകൻ വിനയൻ. താരങ്ങളുടെ സ്നേഹം സിനിമയ്‌ക്ക് കൂടുതൽ കരുത്തേകുന്നുവെന്നാണ് സംവിധായകൻ പ്രതികരിച്ചരിക്കുന്നത്. ഇതിഹാസ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ പരിചയപ്പെടുത്തിക്കൊണ്ട് മോഹൻലാൽ സംസാരിക്കുമ്പോൾ സംഘർഷാത്മകമായ ആ കാലഘട്ടത്തിൻെറ ജിജ്ഞാസാഭരിതമായ വിവരണം മമ്മൂട്ടി നൽകുന്നുവെന്ന് വിനയൻ ഫേയ്സ്ബുക്കിൽ കുറിച്ചു. സിജു വിൽസൺ നായകനാകുന്ന ഈ ചിത്രത്തിന് കൂടുതൽ പ്രസക്തിയേകുന്നതാണ് ഇവരുടെ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമാ മേഖലയിലെ തന്റെ നിലപാടുകൾക്കോ, അഭിപ്രായങ്ങൾക്കോ യാതൊരു മാറ്റവും ഇല്ലെന്നറിഞ്ഞു കൊണ്ടു തന്നെ തന്നോടും തന്റെ സിനിമയോടും അഭിനയകലയുടെ തലതൊട്ടപ്പൻമാരായ മഹാരഥൻമാർ കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നാണ് വിനയൻ പ്രതികരിച്ചിരിക്കുന്നത്. ഇന്നും തന്നോട് വിദ്വേഷം വെച്ചു പുലർത്തുന്ന വിരലിലെണ്ണാവുന്ന ചില സംവിധായകർ മലയാള സിനിമയിൽ ഉണ്ട്. എന്നാൽ അവരോട് തനിക്ക് ശത്രുത ഇല്ല, സ്നേഹം മാത്രമാണുള്ളത്. പത്തു വർഷത്തോളം നല്ലൊരു സിനിമ ചെയ്യാൻ അനുവദിക്കാതെ നിങ്ങൾ എന്നെയല്ലേ ദ്രോഹിച്ചതെന്നും വിനയൻ ഫേയ്സ്ബുക്കിലൂടെ ചോദിച്ചു.
വാശി ഇല്ലെങ്കിൽ വിനയൻ എന്ന വ്യക്തിയും സംവിധായകനും കാണില്ല. കാലം ഒരുപാട് കഴിഞ്ഞിരിക്കുന്നു, ഈ പുത്തൻ തലമുറയുടെ കാലത്ത് അത്തരം വിദ്വേഷങ്ങൾ കൊണ്ടു നടന്നിട്ട് ഒരു കാര്യവുമില്ല. അത് നിങ്ങളുടെ മസ്തിഷ്കത്തിൽ വെറുപ്പിന്റെയും അസൂയയുടെയും ഹോർമോണുകൾ കൂട്ടുമെന്നല്ലാതെ ഒരു ഗുണവും ചെയ്യില്ല. നല്ല സിനിമകൾ ചെയ്യാൻ നമുക്കു ശ്രമിച്ചു നോക്കാം. അതിൽ എന്നെക്കാൾ കൂടുതൽ വിജയിച്ചിട്ടുള്ളവരാണ് പലരും. യാതൊരു അവകാശ വാദങ്ങളും ഇല്ലാതെയാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ പ്രേക്ഷക സമക്ഷം എത്തിക്കുന്നത്. ഒരു മാസ്സ് എന്റർടെയിനർ ആയി ഈ ചരിത്രസിനിമയെ അവതരിപ്പിക്കാൻ തങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും പ്രേക്ഷകരാണ് അന്തിമ വിധി എഴുതേണ്ടതെന്നും വിനയൻ പറഞ്ഞു.
Comments