ലാഹോർ : പാർട്ടി സമ്മേളനത്തിൽ ഇന്ത്യയെ പ്രകീർത്തിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടേയും ഭീഷണിക്ക് വഴങ്ങാതെ സ്വന്തം ജനങ്ങളുടെ കാര്യം നോക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഇമ്രാൻ ഖാൻ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ വൈറലായ വീഡിയോ സമ്മേളനത്തിൽ കാണിച്ചു കൊണ്ടായിരുന്നു ഇമ്രാന്റെ പരാമർശം.
റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്‌ക്ക് എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്ക ഉയർത്തിയ സമ്മർദ്ദത്തെ മറികടന്നതിനായിരുന്നു ഇമ്രാന്റെ അഭിനന്ദനം. ഒരേ സമയം സ്വാതന്ത്ര്യം കിട്ടിയ രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും. ഇന്ത്യക്ക് അമേരിക്കൻ ഉപരോധത്തിനെതിരെ ശക്തമായ നിലപാടെടുക്കാമെങ്കിൽ പാകിസ്താനും കഴിയും. പാകിസ്താൻ സർക്കാർ മുട്ടുകുത്തുകയാണ് ചെയ്യുന്നതെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു.
ഇന്ത്യ- അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയാണ്. പാകിസ്താൻ അതുപോലുമല്ല. എന്നിട്ടും അമേരിക്കയുടെ നിർദ്ദേശത്തെ ഇന്ത്യ നിരാകരിച്ചത് എങ്ങനെയെന്ന് നോക്കൂ എന്ന് പറഞ്ഞു കൊണ്ടായിരുന്നു എസ് ജയശങ്കറിന്റെ വീഡിയോ കാണിച്ചത്.
യൂറോപ്പിന് റഷ്യയിൽ നിന്ന് വാതകം വാങ്ങാമെങ്കിൽ ഇന്ത്യയിലെ ആവശ്യത്തിനനുസരിച്ച് എണ്ണ വാങ്ങാനുള്ള അവകാശം ഇന്ത്യക്കുമുണ്ടെന്നായിരുന്നു ജയശങ്കറിന്റെ മറുപടി. ഇത് വേണ്ടാ എന്ന് പറയാൻ ആരാണ് നിങ്ങൾ എന്ന് ജയശങ്കർ ചോദിച്ചതായും ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി.
സ്ലോവാക്യയിൽ നടന്ന ഗ്ലോബ്സെക് 2022 ഫോറത്തിലായിരുന്നു ജയശങ്കറിന്റെ പരാമർശം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് യുദ്ധത്തിന് സാമ്പത്തിക സഹായം നൽകുന്നതു പോലെയല്ലേ എന്ന ചോദ്യത്തിനായിരുന്നു ജയശങ്കറിന്റെ കുറിക്ക് കൊള്ളുന്ന മറുപടി. യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്ന് വാതകം വാങ്ങുന്നതിനെ അങ്ങനെ കണക്കാക്കാൻ കഴിയില്ലേ എന്നായിരുന്നു ജയശങ്കറിന്റെ ചോദ്യം.
Imran Khan plays a clip of @DrSJaishankar in his Independence Day address
At this rate, BJP can win some seats in Pakistan soon too. pic.twitter.com/LVLC0heBu6
— Girish (@vikramaditya205) August 13, 2022
ഇമ്രാൻ ഖാന്റെ പ്രസംഗവും ജയശങ്കറിന്റെ വീഡിയോ കാണിച്ചതും സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി. ഇക്കണക്കിന് പോയാൽ ബിജെപിക്ക് പാകിസ്താനിലും സീറ്റുകൾ കിട്ടുമെന്ന് പരാമർശങ്ങളുയർന്നു. നിരവധി പേരാണ് സർക്കാരിന്റെ ശക്തമായ നിലപാടിനെ അഭിനന്ദിച്ച് രംഗത്തു വന്നത്. പാകിസ്താൻകാർ പോലും ഇന്ത്യൻ നിലപാടിനെ അഭിനന്ദിക്കുമ്പോൾ ഇവിടുത്തെ പ്രതിപക്ഷം വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് നാണം കെടുകയാണെന്നും സാമൂഹ്യമാദ്ധ്യമങ്ങളിൽ അഭിപ്രായങ്ങളുയർന്നു.
Comments