ലാഹോർ: ഇന്ത്യയുടെ വിദേശകാര്യ നിലപാടുകളെയും നയങ്ങളെയും പുകഴ്‌ത്തി വീണ്ടും പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലാഹോറിൽ നടന്ന റാലിക്കിടെയായിരുന്നു ഇമ്രാൻ ഖാന്റെ വാക്കുകൾ. യുഎസിന്റെ സമ്മർദ്ദം മറികടന്ന് റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ കണ്ടു പഠിക്കണമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.
പാകിസ്താന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ലാഹോറിൽ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഇമ്രാൻ ഖാൻ. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിൽ പാശ്ചാത്യ മാദ്ധ്യമപ്രവർത്തകർക്ക് ജയശങ്കർ നൽകിയ മറുപടിയുടെ വീഡിയോദൃശ്യങ്ങളും റാലിയിൽ ഇമ്രാൻ ഖാൻ പ്ലേ ചെയ്തു കാണിച്ചു. ജൂണിൽ സ്ലൊവാക്യയിൽ നടന്ന പരിപാടിക്കിടെ ജയശങ്കർ നൽകിയ മറുപടിയാണ് പാക് മുൻ പ്രധാനമന്ത്രി പരാമർശിച്ചത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് യുക്രെയ്ൻ യുദ്ധത്തിനുളള സാമ്പത്തിക സഹായമാകില്ലേ എന്നായിരുന്നു ചോദ്യം. എന്നാൽ യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്നും വാതകം വാങ്ങുന്നത് ഈ ഗണത്തിൽ പെടില്ലേയെന്ന മറുചോദ്യമാണ് ജയശങ്കർ ചോദിച്ചത്. ഇന്ത്യൻ പണത്തിന് മാത്രമേ യുദ്ധം ബാധകമുള്ളോയെന്നും യൂറോപ്പിന്റെ പണം അതിൽപെടാത്തതാണോയെന്നും ജയശങ്കർ ചോദിച്ചിരുന്നു.
പാകിസ്താന്റെയും ഇന്ത്യയുടെയും വിദേശകാര്യ വകുപ്പുകളുടെ പ്രവർത്തനവും നിലപാടുകളും താരതമ്യം ചെയ്താണ് ഇക്കാര്യം ഇമ്രാൻ ഖാൻ പറഞ്ഞത്. യുഎസ് ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയാണ്. എന്നിട്ടും റഷ്യയിൽ നിന്നും എണ്ണ വാങ്ങുമെന്ന് തുറന്നു പറയാൻ ഇന്ത്യ മടിച്ചില്ല. അതാണ് സ്വതന്ത്ര രാജ്യത്തിന്റെ ഉദാഹരണം. ഇമ്രാൻ ഖാൻ പറഞ്ഞു.
റഷ്യയിൽ നിന്ന് കുറഞ്ഞ പണത്തിനാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്. എന്നാൽ പാകിസ്താനിലെ ഭരണ നേതൃത്വത്തിന് ഇതിനുളള ധൈര്യമില്ല. അതുകൊണ്ടു തന്നെ പാകിസ്താനിലെ പെട്രോൾ, ഡീസൽ വില ആകാശത്തേക്ക് കുതിക്കുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
Comments