പാലക്കാട്: മലമ്പുഴ സിപിഎം ലോക്കൽ കമ്മറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൊലപാതകത്തിന്റെ പിന്നിൽ ആരാണെന്ന് പറയേണ്ടത് പോലീസാണ്, അതിനു മുമ്പ് ആർക്കെങ്കിലും എതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നുമാണ് കാനം മാദ്ധ്യമങ്ങളോട് പറഞ്ഞത്. കൊലപാതകം നടന്നതിന് പിന്നാലെ ആർഎസ്എസ് ആണ് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇതിനെ തള്ളുന്നതാണ് കാനത്തിന്റെ പ്രതികരണം.
നിയമ സഭയിലുള്ള എല്ലാ മുഖ്യധാര പാർട്ടികളും രാഷ്‌ട്രീയ കൊലപാതകത്തിനെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ളതാണ്. ഇത്തരം രാഷ്‌ട്രീയ കൊലപാതകങ്ങൾ ഒറ്റക്കെട്ടായി എതിർക്കുന്ന നിലപാട് എല്ലാംവരും സ്വീകരിക്കണമെന്ന് കാനം പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് മന്ത്രിമാരടക്കം ആരോപിക്കുന്നു എന്ന മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിനാണ് കൊലപാതകത്തിന്റെ പിന്നിൽ ആരെന്ന് പറയേണ്ടത് പോലീസാണെന്ന് കാനം പ്രതികരിച്ചത്. കൊലപാതകം നടന്ന ഉടനെ ആർക്കെങ്കിലും എതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഷാജഹാനെ കൊലപ്പെടുത്തിയത് രാഷ്‌ട്രീയ വൈരത്തിന്റെ പേരിലാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പ്രതികരിച്ചത്. ശബരി, അനീഷ് എന്നിവരാണ് ഷാജഹാനെ വെട്ടിയതെന്നും ഇവർ പാർട്ടി മെമ്പർമാരാണെന്നും സംഭവത്തിന്റെ ദൃക്സാക്ഷി വെളിപ്പെടുത്തിയിരുന്നു. ദേശാഭിമാനി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് ദൃസാക്ഷി പറയുന്നത്.
Comments