പത്തനംതിട്ട: ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. പത്തനംതിട്ട ഡിഎംഒ-യോടാണ് മന്ത്രി വിശദീകരണം ചോദിച്ചിരിക്കുന്നത്. പടിഞ്ഞാറെ വെൺപാല സ്വദേശി രാജനാണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു രാജന് മരണം സംഭവിച്ചത്. തിരുവല്ല പുളിക്കീഴ് സ്റ്റേഷനിലാണ് ബന്ധുക്കൾ പരാതി നൽകിയത്.
അസ്വഭാവിക മരണത്തിന് കേസ് എടുത്തതായും കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പുളിക്കീഴ് പോലീസ്. അതേസമയം, ആരോപണം അടിസ്ഥാന രഹിതമെന്നാണ് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു ബി നെൽസൺ പറഞ്ഞത്. ഓക്സിജൻ ലെവൽ 38 % എന്ന ഗുരുതര നിലയിലാണ് രോഗി ആശുപത്രിയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ഗുരുതര നിലയിലായിരുന്ന രോഗിയെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വണ്ടാനം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. ബി ടൈപ്പ് ഫുൾ സിലിണ്ടർ ഓക്സിജൻ സൗകര്യം നൽകിയാണ് രോഗിയെ മെഡിക്കൽ കോളജിലേക്ക് പറഞ്ഞയച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡിക്കൽ കോളജിൽ എത്തി 20 മിനിറ്റിന് ശേഷമാണ് മരണപ്പെട്ടതെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം.
Comments