മുംബൈ: വ്യവസായ പ്രമുഖൻ മുകേഷ് അംബാനിക്കും കുടുംബത്തിനും വീണ്ടും വധഭീഷണി. സ്വാതന്ത്ര്യദിനമായ ഇന്ന് മൂന്ന് വധഭീഷണി സന്ദേശങ്ങളാണ് മുകേഷ് അംബാനിക്ക് ലഭിച്ചത്. റിലയൻസ് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള ഹർകിസന്ദാസ് ആശുപത്രിയിലേക്കാണ് ഭീഷണി ഫോൺകോൾ എത്തിയതെന്നാണ് റിപ്പോർട്ട്. വിളിച്ചതാരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിബി മാർഗ് പോലീസ് അറിയിച്ചു.
കഴിഞ്ഞ വർഷം മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കളടങ്ങുന്ന വാഹനം പിടിച്ചെടുത്തിരുന്നു. സ്‌കോർപിയോ കാറിൽ 20 ജെലാറ്റിൻ സ്റ്റിക്കുകളും വധ ഭീഷണി കത്തുമുണ്ടായിരുന്നു. സംഭവത്തിൽ മുംബൈ ക്രൈം ഇന്റലിജൻസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. സ്‌കോർപിയോയുടെ ഉടമയായ വ്യവസായി മൻസൂഖ് ഹിരണിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയതും ഏറെ ദുരൂഹത സൃഷ്ടിച്ചിരുന്നു. സ്‌കോർപിയോ മോഷ്ടിക്കപ്പെട്ടതായി ഇയാൾ പരാതി നൽകിയതിന് പിന്നാലെയായിരുന്നു അംബാനിയുടെ വീടിന് മുന്നിൽ നിന്ന് വാഹനം കണ്ടെത്തിയത്. വാർത്തകളിൽ ഏറെ ഇടംപിടിച്ച ഈ സംഭവത്തിന് പിന്നാലെ ഒരു വർഷത്തിനിപ്പുറമാണ് വീണ്ടും ഭീഷണി.
Comments