ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിയർ റെയിൽവേ പാലത്തിന്റെ തൂണിൽ ത്രിവർണ പതാക പറത്തുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് ഇന്ത്യൻ റെയിൽവേ. നിർമാണം നടന്നുകൊണ്ടിരിക്കുന്ന മണിപ്പൂരിലെ നോണി പാലത്തിലാണ് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ത്രിവർണ പതാക ഉയർത്തിയത്. ഇതിന്റെ ആകാശ ദൃശ്യങ്ങളുടെ വീഡിയോ സഹിതമാണ് റെയിൽവേ മന്ത്രാലയം ഇക്കാര്യം ട്വീറ്റ് ചെയ്തത്.
നിർമാണ ജോലി നടത്തുന്നവരുൾപ്പെടെ പാലത്തിൽ നിൽക്കുന്നത് വീഡിയോയിൽ കാണാം.
മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിനെ ബന്ധിപ്പിക്കുന്ന ജിരിബാം- തുപുൽ ബ്രോഡ്‌ഗേജ് പാതയുടെ ഭാഗമായിട്ടാണ് ഏറ്റവും ഉയരമുളള തൂണുകളിൽ റെയിൽവേ ബ്രോഡ്‌ഗേജ് പാത നിർമിക്കുന്നത്. 111 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. 141 മീറ്ററാണ് തൂണുകളുടെ ഉയരം. നിർമാണം പൂർത്തിയായാൽ മോണ്ടനെഗ്രോയിലെ 139 മീറ്റർ ഉയരമുളള മാല റിജേക്ക പാലത്തിന്റെ റെക്കോഡാണ് ഇത് മറികടക്കുക. സാധാരണ 50 മുതൽ 90 മീറ്റർ വരെ ഉയരമാണ് റെയിൽവേ പിയർ പാലങ്ങൾക്ക് ഉണ്ടാകുക.
ത്രിവർണം പുതിയ ഉയരങ്ങളിലേക്ക് പറക്കുകയാണ്. നമ്മുടെ ത്രിവർണ പതാക നിർമാണം പുരോഗമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പിയർ ബ്രിഡ്ജിൽ പാറി പറന്നപ്പോൾ എന്നായിരുന്നു ട്വിറ്റർ വീഡിയോയ്‌ക്ക് റെയിൽവേ മന്ത്രാലയം നൽകിയ ക്യാപ്ഷൻ.
നിർമാണം പൂർത്തിയായാൽ 111 കിലോമീറ്റർ ദൂരം 2 മുതൽ 2.5 മണിക്കൂറിനുളളിൽ യാത്ര ചെയ്യാൻ സാധിക്കും. നിലവിൽ ജിരിബാമിൽ നിന്നും ഇംഫാലിൽ എത്താൻ 10 മുതൽ 12 മണിക്കൂർ വരെ എടുക്കും. എൻഎച്ച് 37 ലൂടെ 220 കിലോമീറ്ററാണ് ദൂരം.
Comments