ഹൈദരാബാദ് : തെലങ്കാനയിൽ സിപിഎം വിട്ട് ടിആർഎസിൽ(തെലങ്കാന രാഷ്‌ട്ര സമിതി) ചേർന്ന നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. ടിആർഎസ് നേതാവ് തമ്മിനേനി കൃഷ്ണയ്യയാണ് കൊല്ലപ്പെട്ടത്. കമ്മം ജില്ലയിൽ വെച്ചായിരുന്നു സംഭവം. ദേശീയ പതാക ഉയർത്തി മിനിറ്റുകൾക്കകമാണ് കൊല നടന്നത്. സംഭവത്തിൽ ഇയാളുടെ സഹോദരന് പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പട്ടാപ്പകൽ നടുറോഡിൽ വെച്ചായിരുന്നു അക്രമം. പതാക ഉയർത്തലിന് ശേഷം മറ്റൊരാളോടൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ വെച്ചാണ് കൊലപാതകം നടന്നത്. ഓട്ടോറിക്ഷയുമായി പിന്നിൽ വന്ന് ഇടിച്ച ശേഷം അക്രമികൾ കൃഷ്ണയ്യയെ കത്തിയും മഴുവും ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഇരു കൈപ്പത്തികളും വെട്ടിയെടുത്ത് കൊണ്ട് പോയി. ശരീരം റോഡിന് സമീപം ഉപേക്ഷിക്കുകയും ചെയ്തു. പോലീസ് എത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അടുത്തിടെയാണ് കൃഷ്ണയ്യ സിപിഎം വിട്ടത്. ഇതിന്റെ പ്രതികാരമാകാം കൊലയ്‌ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൃഷ്ണയ്യയുടെ സഹോദരനാണ് സിപിഎം നേതാവായ തമ്മിനേനി കൊട്ടേശ്വര റാവു. കൊലയിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് ആരോപണം. ഇതിന് പിന്നാലെ ടിആർഎസ് അനുഭാവികൾ സിപിഎം നേതാവിന്റെ വീട്ടിൽ കയറി ആക്രമണം നടത്തി. വീട്ടിലെ ഫർണീച്ചറുകളും വാഹനങ്ങളുമെല്ലാം തല്ലിത്തകർത്തു.
പ്രദേശത്ത് പോലീസ് കനത്തസുരക്ഷ ഒരുക്കി. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിലും ആരംഭിച്ചുകഴിഞ്ഞു.
Comments