ശ്രീനഗർ : ജമ്മു കശ്മീരിനെ ചോരക്കളമാക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത് എന്ന് ജമ്മു കശ്മീർ ബിജെപി പ്രസിഡന്റ് രവീന്ദർ റെയ്‌ന. ഷോപ്പിയാൻ ജില്ലയിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം. പാകിസ്താന്റെ മോഹം സഫലമാകാൻ നമ്മളൊരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
ഭീരുക്കളായ പാകിസ്താൻ ഭീകരർ ഹിന്ദുക്കളെ ലക്ഷ്യമിട്ട് ആക്രമിക്കുകയാണ്. കശ്മീരിൽ രക്തച്ചൊരിച്ചിൽ നടത്താനാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. പാക് ഭീകരർ കശ്മീരിലെ ജനങ്ങളുടെ ശത്രുക്കളാണ്. കശ്മീരിനെ ശ്മശാനഭൂമിയാക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ ആ പദ്ധതി നിറവേറ്റാൻ നമ്മൾ അനുവദിക്കില്ല. ഷോപ്പിയാനിലെ കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയവരെ കർശനമായി നേരിടുമെന്നും അവർ തീർച്ചയായും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഷോപ്പിയാൻ ജില്ലയിലെ കശ്മീരി പണ്ഡിറ്റ് സഹോദരങ്ങൾക്ക് നേരെയാണ് ഭീകരർ വെടിവെയ്പ് നടത്തിയത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ദിവസങ്ങളായി കശ്മീരിൽ ആക്രമണങ്ങൾ വർദ്ധിക്കുന്നുണ്ട്. പാകിസ്താൻ ഭീകര സംഘടനകളാണ് ഇതിന് പിന്നിൽ എന്നാണ് നിഗമനം.
Comments