ഇസ്ലാമാബാദ് : പാകിസ്താൻ കോടിക്കണക്കിന് രൂപയുടെ കടത്തിൽ പെട്ട് കിടക്കുകയാണെന്ന് സമ്മതിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ. പുതുതായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 60 ട്രില്യൺ പാകിസ്താൻ രൂപ (ഏകദേശം 2,22,25,27,15,50,000 രൂപ) ആണ് രാജ്യത്തിന്റെ ആകെ കടം. ഒരു വർഷത്തിനിടെ 11.9 ട്രില്യൺ രൂപയുടെ കടം വർദ്ധിച്ചതായാണ് കണക്കുകൂട്ടൽ.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ കണക്കനുസരിച്ച്, രാജ്യത്തിന്റെ മൊത്തം കടവും ബാധ്യതകളും മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 25% വർധനയോടെ 59.7 ട്രില്യൺ പാകിസ്താൻ രൂപയായി ആയി ഉയർന്നിട്ടുണ്ട്. ദേശീയ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കടഭാരം ഉയർന്നതായാണ് സെൻട്രൽ ബാങ്ക് വെളിപ്പെടുത്തുന്നത്.
2018-ൽ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ പാക്കിസ്താന്റെ മൊത്തം കട ബാധ്യത 76.4% ആയിരുന്നു. 2022 ജൂണിൽ അത് 89.2% ആയി ഉയർന്നു. മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കടഭാരം കുറയ്‌ക്കുമെന്ന് പ്രതിജ്ഞയെടുത്താണ് അധികാരത്തിലേറിയത്. എന്നാൽ 2022 ഏപ്രിലിൽ ഇമ്രാൻ ഖാൻ സ്ഥാനമൊഴിഞ്ഞപ്പോൾ സർക്കാരിന്റെ മൊത്തം കടത്തിലേക്ക് 19.5 ട്രില്യൺ കൂടി ചേർന്നിരുന്നു.
Comments