പത്തനംതിട്ട : പോലീസിന്റെ മൂക്കിന് തുമ്പത്ത് നിന്നും കൊടും ക്രിമിനൽ രക്ഷപ്പെട്ടു. സാഹസികമായി പിന്തുടർന്നെത്തിയ പോലീസിനെ വെട്ടിച്ചാണ് തിരുവല്ലം ഉണ്ണി എന്ന കൊടും കുറ്റവാളി രക്ഷപ്പെട്ടത്. പ്രതി ഉപേക്ഷിച്ച ജീപ്പ് പരിശോധിക്കാനെത്തിയ പോലീസുകാർ അതിനുള്ളിൽ നിന്നിറങ്ങിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ കണ്ട് ഞെട്ടി. പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് ജീപ്പിൽ ഉണ്ടായിരിന്നത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. 42 ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവല്ലം ഉണ്ണി ആഡംബരജീപ്പിൽ അടൂർഭാഗം കടന്ന് പത്തനംതിട്ടയിലേക്കുവരികയായിരുന്നു. ഇയാളെ പിന്തുടർന്നുകൊണ്ട് മുണ്ടക്കയം സിഐയും സംഘവും പോലീസ് വാഹനത്തിൽ എത്തി. ഇത് മനസിലാക്കിയ ഉണ്ണി വാഹനം അതിവേഗത്തിൽ വിട്ടു. മറ്റ് വാഹനങ്ങളെ തട്ടിയെങ്കിലും ഇയാൾ നിർത്താതെ പോയി. തുടർന്ന് റോഡ് തീർന്ന ഭാഗത്ത് വെച്ച് വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പോലീസ് പിന്നാലെ എത്തിയെങ്കിലും പിടികൂടാനായില്ല.
എന്നാൽ ഉണ്ണി മാത്രമല്ല ജീപ്പിൽ ഉണ്ടായിരുന്നത്. ജീപ്പിൽ നിന്ന് ഇറങ്ങിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെക്കണ്ട് എല്ലാവരും ഞെട്ടി. അയാൾ എങ്ങോട്ടുപോയെന്ന് ചോദിച്ചപ്പോൾ ഓടിരക്ഷപ്പെട്ടെന്നായിരുന്നു ഇവരുടെ മറുപടി.
സംഭവത്തിൽ ഉദ്യോഗസ്ഥയോട് വിശദീകരണം തേടിയിട്ടുണ്ട്. പത്തനംതിട്ടയ്‌ക്ക് വരാൻ വണ്ടികാത്തുനിന്ന തന്നെ, ട്രാഫിക് പോലീസ് അതുവഴിവന്ന ജീപ്പിൽ കയറ്റിവിടുകയായിരുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥ പറഞ്ഞത്. തന്റെ വാഹനത്തിൽ വന്നിടിച്ച ഉണ്ണിയെ കൈയ്യോടെ പിടികൂടി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു എന്ന് ഇവർ പറഞ്ഞതായും വിവരമുണ്ട്. മെഡലുകളൊക്കെ നേടിയ ഉദ്യോഗസ്ഥയാണ് ഇവർ.
Comments