ഹൈദരാബാദ്: കശ്മീർ താഴ്‍വരയിലെ പണ്ഡിറ്റുകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടു എന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ടും ബിജെപി നിയമിച്ച ലഫ്റ്റനന്റ് ഗവർണറും കേന്ദ്രം ഭരിക്കുന്ന സർക്കാരും കശ്മീരിൽ പരാജയപ്പെട്ടു എന്നാണ് ഒവൈസിയുടെ വാദം.
കേന്ദ്രം ബിജെപി ഭരിക്കുന്നു. ജമ്മു കശ്മീരിൽ ബിജെപി നിയമിച്ച ലഫ്റ്റനന്റ് ഗവർണറും ഉണ്ട്. എന്നിട്ടും താഴ്വരയിൽ കശ്മീരി പണ്ഡിറ്റുകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അവരുടെ സുരക്ഷയ്‌ക്ക് വേണ്ടിയെന്നു പറഞ്ഞാണ് ആർട്ടിക്കിൽ 370 റദ്ദാക്കിയത്. എന്നിട്ടും സുരക്ഷ ഉറപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിന്റെ അർത്ഥം കശ്മീരിൽ പണ്ഡിറ്റുകൾ സുരക്ഷിതരല്ല എന്നാണെന്ന് ഒവൈസി പറഞ്ഞു.
ജമ്മു കശ്മീരിൽ ഒരു കശ്മീരി പണ്ഡിറ്റിന് നേരെയുള്ള ആദ്യത്തെ ആക്രമണമല്ല നടക്കുന്നത്. അവർക്ക് സുരക്ഷ ഒരുക്കാൻ സർക്കാരിനും കഴിയുന്നില്ല. മോദി സർക്കാരിന്റെ പരാജയത്തിന്റെ ഉദാഹരണമാണ് ഈ സംഭവങ്ങൾ. പണ്ഡിറ്റുകളുടെ ജീവൻ നഷ്ടപ്പെടുന്നതിന്റെ ഉത്തരവാദിത്വം സർക്കാരിനാണെന്ന് പറഞ്ഞ അസദുദ്ദീൻ ഒവൈസി, കശ്മീരി പണ്ഡിറ്റുകൾ ഇപ്പോൾ കശ്മീർ വിട്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നും വാദിച്ചു. ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ആപ്പിൾ തോട്ടത്തിൽ വെച്ച് ഭീകരുടെ വെയിവെയ്പ്പിൽ ഒരു കശ്മീരി പണ്ഡിറ്റ് മരിച്ചതിന് പിന്നാലെയാണ് ഒവൈസി പരാമർശം.
Comments