ബംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ. പ്രദേശത്ത് ഇസ്ലാമിക ഭീകരവാദം വളർത്തുന്നതിന് വേണ്ടിയാണ് പ്രവീണിനെ മതതീവ്രവാദികൾ കൊലപ്പെടുത്തിയത് എന്നാണ് എൻഐഎ പറയുന്നത്. കഴിഞ്ഞ മാസമാണ് നെട്ടാരുവിലെ സജീവ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിനെ മതതീവ്രവാദികൾ കൊലപ്പെടുത്തിയത്.
കേസിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചത്. പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നതിന് മുൻപ് പ്രദേശത്ത് മസൂദെന്ന യുവാവിനെ ഒരു സംഘം ആളുകൾ വ്യക്തി വൈരാഗ്യത്തെ തുടർന്ന് കൊലപ്പെടുത്തിയിരുന്നു. ഇതിലുള്ള പ്രതികാരമെന്നോണമാണ് പ്രവീണിനെ ആക്രമിച്ചത് എന്നാണ് യുവാക്കൾ പറയുന്നത്. ഹിന്ദുക്കളെ ആക്രമിച്ച് പ്രദേശത്ത് ഇസ്ലാമിക ഭീകരത സൃഷ്ടിക്കുകയാണ് ഇതിലൂടെ ഇവർ ലക്ഷ്യമിട്ടതെന്നും എൻഐഎ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സാക്കിർ സവനുർ, മുഹമ്മദ് ഷഫീഖ് ബെല്ലാരി, ഷെയ്ഖ് സദ്ദാം ഹുസൈൻ, മുഹമ്മദ് ഹാരിസ് എന്നിവരാണ് പിടിയിലായിട്ടുള്ളത്.
ജൂലൈ 19 നായിരുന്നു മസൂദ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ നെട്ടാരുവിനെ ലക്ഷ്യമിട്ട് പ്രതികൾ ആസൂത്രണം ആരംഭിച്ചു. വലിയ ആസൂത്രണത്തിന് ശേഷമാണ് പ്രതികൾ ചേർന്ന് കൃത്യം നടത്തിയതെന്നും എൻഐഎ വ്യക്തമാക്കി. ജൂലൈ 26 നായിരുന്നു പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയത്.
Comments