തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ നിയമനത്തിൽ നിർണായക നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ പ്രിയവർഗീസ് ഉൾപ്പെട്ട അസോസിയേറ്റ് പ്രൊഫസർ നിയമനം മരവിപ്പിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റി വിസിയ്‌ക്ക് ഗവർണർ നോട്ടീസ് നൽകി. ചാൻസിലറുടെ അധികാരം ഉപയോഗിച്ചാണ് ഗവർണർ ചട്ടലംഘനത്തിന് തിരിച്ചടി നൽകിയത്.
പ്രിയ വർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ നടപടി.ചാൻസലറുടെ അധികാരത്തിൽ വരുന്ന ചാപ്റ്റർ മൂന്നിലെ സെക്ഷൻ ഏഴ് പ്രകാരമാണ് നടപടി. താൻ ചാൻസലർ ആയിരിക്കുന്ന കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ലെന്ന് നേരത്തെ ഗവർണർ വ്യക്തമാക്കിയിരുന്നു.
റിസർച്ച് സ്‌കോർ 651 ഉള്ള ജോസഫ് സ്‌കറിയയേയും 645 ഉള്ള സി ഗണേഷിനേയും തഴഞ്ഞ് എറ്റവും കുറഞ്ഞ റിസർച്ച് സ്‌കോറായ 156 മാത്രമുളള പ്രിയ വർഗീസിന് നിയമനം നൽകി എന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ഇതൊക്കെ കണക്കിലെ കളിയാണെന്നും തനിക്ക് എല്ലാ യോഗ്യതയും ഉണ്ടെന്നും വാദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായാണ് പ്രിയ വർഗ്ഗീസ് രംഗത്തെത്തിയത്. എന്നാൽ ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞിരുന്നു.
പത്ത് അപേക്ഷകർ നൽകിയ ഗവേഷണ പ്രബന്ധങ്ങൾ ഉൾപെടെയുള്ള എല്ലാ രേഖകളും പ്രൊ വൈസ് ചാൻസിലർ സാബു എ ഹമീദ് അദ്ധ്യക്ഷനായ സ്‌ക്രീനിങ്ങ് കമ്മറ്റി പരിശോധിച്ചിരുന്നു. നാല് പേരെ ഒഴിവാക്കി ആറ് പേരെ ഇൻറർവ്യുവിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപെടുത്തുകയും ചെയ്തിരുന്നു.
Comments