തിരഞ്ഞെടുപ്പ് ആസന്നമായ ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായി രണ്ട് എംഎൽഎമാർ പാർട്ടി വിട്ടു. എംഎൽഎമാരായ പവൻ കാജലും ലഖ്വീന്ദർ സിംഗ് റാണയും ആണ് പാർട്ടി വിട്ടത്. ബുധനാഴ്ച ഇവർ ബിജെപിയിൽ ചേർന്നു. പവൻ കാജലിനെ ഹിമാചൽ കോൺഗ്രസ് യൂണിറ്റിന്റെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒരു ദിവസം മുമ്പ് നീക്കം ചെയ്തതിരുന്നു. വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്ത് എച്ച്പി മുഖ്യമന്ത്രി ജയറാം താക്കൂർ ഈ രണ്ട് നേതാക്കളെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഒരു മാസം മുമ്പ് രണ്ട് സ്വതന്ത്ര എംഎൽഎമാരായ ഹോഷിയാർ സിംഗ്, പ്രകാശ് റാണ എന്നിവരും ബിജെപിയിൽ ചേർന്നിരുന്നു.
ഭരണം അഞ്ച് വർഷം തികയ്ക്കുമ്പോൾ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണ തുടർച്ചയായി ലഭിച്ചുവെന്നത് ഞങ്ങൾക്ക് വലിയ സന്തോഷമാണ്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രണ്ട് സ്വതന്ത്ര എംഎൽഎമാരും ഞങ്ങളുടെ പാർട്ടിയിൽ ചേർന്നുവെന്നും ജയറാം താക്കൂർ അഭിപ്രായപ്പെട്ടു. മുതിർന്ന കോൺഗ്രസ് നേതാവും കംഗ്ര ജില്ലയിൽ നിന്ന് രണ്ട് തവണ എം.എൽ.എ.യും ഒ.ബി.സി സമുദായത്തിലെ വലിയ നേതാവുമായിരുന്ന പവൻ കാജൽ പാർട്ടിയിൽ ചേർന്നത് ഞങ്ങൾക്ക് വലിയ സന്തോഷമാണ് അദ്ദേഹത്തെ സ്വാഗതം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് തവണ നളഗഡ് എം.എൽ.എയായ ലഖ്വീന്ദർ സിംഗ് റാണയും ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന ലഖ്വീർ സിംഗിന്റെ പ്രവേശനം ഹിമാചൽ പ്രദേശിൽ തീർച്ചയായും ബി.ജെ.പി ശക്തിപ്പെടുമെന്നും താക്കൂർ വ്യക്തമാക്കി. ഹിമാചൽ പ്രദേശിൽ 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 68 അംഗ നിയമസഭയിൽ 44 സീറ്റുകളാണ് ബിജെപി നേടിയത്. കോൺഗ്രസിന് 21 സീറ്റ് ലഭിച്ചു.
Comments