ബംഗലൂരു: മറ്റെല്ലാ ആഘോഷങ്ങളും പോലെ ഗണേശ ചതുർത്ഥിയും സ്കൂളുകളിൽ ആഘോഷിക്കാൻ അനുമതി നൽകുമെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബി സി നാഗേഷ്. അദ്ധ്യയനം തടസ്സപ്പെടാത്ത തരത്തിൽ ഗണേശ ചതുർത്ഥി ആഘോഷിക്കാൻ സ്കൂളുകളെ അനുവദിക്കും. മറ്റുള്ള ആഘോഷങ്ങൾക്കും ഇത്തരത്തിൽ അനുമതി നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പോപ്പുലർ ഫ്രണ്ടും ക്യാമ്പസ് ഫ്രണ്ടും രംഗത്തെത്തി. ഗണേശ ചതുർത്ഥി ആഘോഷിക്കാനുള്ള സർക്കാർ തീരുമാനം അപമാനകരവും സമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കാൻ കാരണമാകുന്നതുമാണെന്ന് ക്യാമ്പസ് ഫ്രണ്ട് ആരോപിച്ചു.
അതേസമയം വിഷയം രാഷ്‌ട്രീയവത്കരിക്കേണ്ട കാര്യമില്ലെന്ന് എബിവിപി വ്യക്തമാക്കി. അദ്ധ്യയനം തടസ്സപ്പെടാത്ത തരത്തിൽ മറ്റ് മതങ്ങളുടെ ആഘോഷങ്ങളും പുതുവത്സര ആഘോഷവുമൊക്കെ കലാലയങ്ങളിൽ നടത്താറുണ്ട്. അതിനെയൊന്നും ആരും വർഗീയവത്കരിക്കുകയോ രാഷ്‌ട്രീയവത്കരിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ, മനപ്പൂർവം പ്രശ്നമുണ്ടാക്കാനാണ് പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നത്. ഗണേശ ചതുർത്ഥി ആഘോഷങ്ങളെ രാഷ്‌ട്രീയവത്കരിക്കാനാണ് ക്യാമ്പസ് ഫ്രണ്ട് ശ്രമമെങ്കിൽ ചെറുക്കുമെന്നും എബിവിപി വ്യക്തമാക്കി.
Comments