ലക്‌നൗ: ബാധയൊഴിപ്പിക്കാനെന്ന പേരിൽ വിളിച്ചുവരുത്തിയ 15കാരിയെ ബലാത്സംഗം ചെയ്ത മൗലാന ഫഖരെ ആലം എന്ന മുസ്ലീം പുരോഹിതൻ അറസ്റ്റിൽ. മോഹൻലാൽഗഞ്ച് പോലീസാണ് ഇയാളെ പിടികൂടിയത്. ഇയാൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. പോക്‌സോ വകുപ്പും ഐപിസിയിലെ വിവിധ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
നാല് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഉത്തർപ്രദേശിലെ ദരിയാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണ് പ്രതിയായ മൗലാന ഫഖരെ. പീഡനത്തിനിരയായ പെൺകുട്ടി പലപ്പോഴായി ഇയാളുടെ വീട്ടിൽ പോയിരുന്നു. ഒരുദിവസം അമ്മയോടൊപ്പം മൗലാനയുടെ വീട്ടിലേക്ക് പെൺകുട്ടി പോകുകയും ബാധയൊഴിപ്പിക്കാനെന്ന പേരിൽ പെൺകുട്ടിയെ ഒരു മുറിയിൽ കയറ്റുകയും ചെയ്തു. ഇതിനിടെയാണ് ഇയാൾ 15-കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. നടന്ന കാര്യങ്ങൾ കുട്ടി തന്റെ അമ്മയോട് പറഞ്ഞെങ്കിലും സമൂഹം എങ്ങനെ വിലയിരുത്തുമെന്ന് ഭയന്ന് ഇക്കാര്യം അവർ പുറത്തുപറഞ്ഞില്ല.
എന്നാൽ ഒരാഴ്ച മുമ്പ് മുംബൈയിൽ ജോലി ചെയ്യുകയായിരുന്നു പിതാവ് വീട്ടിലേക്ക് വന്നു. പെൺകുട്ടി തന്റെ പിതാവിനോട് കാര്യം അവതരിപ്പിക്കുകയും സംഭവം പോലീസിൽ പരാതിപ്പെടാൻ പിതാവ് തീരുമാനിക്കുകയും ചെയ്തു. പരാതി ലഭിച്ചയുടൻ മുസ്ലീം പുരോഹിതനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
Comments