കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പതനം ആസന്നമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. കേന്ദ്ര ഏജൻസികൾ സത്യസന്ധമായി അവരുടെ ജോലി ചെയ്യുകയാണ്. അഴിമതിക്കാരെ നിലം തൊടാൻ അനുവദിക്കാത്ത സംവിധാനങ്ങളാണ് രാജ്യത്ത് നിലവിലുള്ളതെന്ന് സുവേന്ദു അധികാരി പറഞ്ഞു.
മമത ബാനർജിയുടെ അടുത്ത അനുയായി അനുബ്രത മണ്ഡൽ ബംഗ്ലാദേശിലേക്ക് കന്നുകാലിക്കടത്ത് നടത്തിയ കേസിൽ സി ബി ഐ കസ്റ്റഡിയിലാണ്. അനുബ്രതയുടെ മകൾ സുകന്യയുടെ ബാങ്ക് അക്കൗണ്ടുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. യോഗ്യതാ പരീക്ഷ പാസാകാതെയാണ് അവർ അദ്ധ്യാപികയായി നിയമനം നേടിയതെന്നും ഇപ്പോൾ വാർത്തകൾ പുറത്തു വരികയാണ്. സുവേന്ദു അധികാരി ചൂണ്ടിക്കാട്ടി.
അനധികൃത അദ്ധ്യാപക നിയമന കേസിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ അനുയായിയായ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയും കൂട്ടാളി അർപ്പിത മുഖർജിയും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ഇവരിൽ നിന്നും കോടിക്കണക്കിന് രൂപയുടെ വസ്തുവകകൾ ഇഡി പിടിച്ചെടുത്തിരിക്കുന്നു. പൊതുയോഗത്തിൽ സുവേന്ദു അധികാരി വ്യക്തമാക്കി.
ശാരദാ ചിട്ടി തട്ടിപ്പ് കേസിലും നിയമന അഴിമതികളിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുകയാണ്. അഴിമതിയിൽ മുങ്ങി ജനങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കാതെ നാണംകെട്ട് നിൽക്കുകയാണ് മമതയും പാർട്ടിയും സർക്കാരും. എത്ര വെള്ളപൂശാൻ ശ്രമിച്ചാലും അഴിമതിയുടെ കളങ്കം മായ്ക്കാനാവില്ല. മമതയുടെ കൊള്ളസംഘത്തെ നിലയ്ക്ക് നിർത്താൻ ജനകീയ പിന്തുണ അഭ്യർത്ഥിക്കുകയാണെന്നും പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
Comments