കൊല്ലം: സംസ്ഥാന സർക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷവിമർശനവുമായി സിപിഐയുടെ കൊല്ലം ജില്ലാ സമ്മേളനം. സിപിഐ മന്ത്രിമാരെ മുഖ്യമന്ത്രി പിണറായി വിജയൻ അവഗണിക്കുന്നുവെന്ന് വിമർശനം ഉയർന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നാവ് പണയം വെക്കാൻ പാടില്ലെന്ന് സമ്മേളനത്തിൽ കുറ്റപ്പെടുത്തി. പല പ്രധാന വിഷയങ്ങളിലും കാനം മൗനം പാലിക്കുന്നുവെന്നാണ് പ്രധാന വിമർശനം.
ശബരിമല വിഷയത്തിൽ തെറ്റ് പറ്റിയെന്നും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയ്‌ക്ക് പിന്നാലെയാണ് സിപിഎമ്മിന് ബോധോദയം ഉണ്ടായതെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. വനിതാ മതിൽ തീർത്തപ്പോഴും സിപിഐ കൂടെ നിന്നെന്ന് പ്രതിനിധികൾ ഓർമ്മിപ്പിച്ചു.
ഇടത് മന്ത്രിസഭ അധികാരത്തിൽ വരുമ്പോൾ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്നും സിപിഐ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ വർഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്നാണ് പ്രതിനിധികൾ സമ്മേളനത്തിൽ ആവശ്യമുയർത്തിയത്. കൊറോണ കാലത്ത് ആരോഗ്യവകുപ്പിൽ സിപിഎമ്മുകാരെ തിരുകി കയറ്റിയെന്നും വിമർശനമുയർന്നു.
അതേസമയം രണ്ടാം പിണറായി സർക്കാരിൽ സിപിഐയുടെ കൈവശമുണ്ടായിരുന്ന വകുപ്പുകൾ സിപിഎം പിടിച്ചെടുത്തുവെന്ന് ഒരു വിഭാഗം പ്രതിനിധികൾ വിമർശിച്ചു. സിപിഐയുടെ വകുപ്പുകൾ തിരിച്ചെടുത്ത് എൽഡിഎഫിലെ ചെറിയ പാർട്ടികൾക്ക് നൽകിയെന്നും പ്രധാനപ്പെട്ട പുതിയ വകുപ്പുകൾ സിപിഐക്ക് ചോദിച്ച് വാങ്ങാനായില്ലെന്നും വിമർശനമുയർന്നു.
Comments