മുംബൈ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥനായിരുന്ന സമീർ വാങ്കഡെയ്‌ക്ക് വധഭീഷണി. സമൂഹമാദ്ധ്യമത്തിലൂടെയാണ് വാങ്കഡെയ്‌ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
ഓഗസ്റ്റ് 14ന് ‘അമാൻ’ എന്ന പേരിലുള്ള ഒരു ട്വിറ്റർ ഹാൻഡിലിൽ നിന്നായിരുന്നു സമീർ വാങ്കഡെയ്‌ക്ക് സന്ദേശം വന്നത്. ”നിങ്ങൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് നല്ലപോലെയറിയാം. അതിനുള്ള ഫലം നിങ്ങൾ അനുഭവിക്കണം” ഇതായിരുന്നു വാങ്കഡെയ്‌ക്ക് ലഭിച്ച സന്ദേശം. ”നിങ്ങൾ തീർന്നു”വെന്ന് മറ്റൊരു സന്ദേശവും അദ്ദേഹത്തിന് ലഭിച്ചു.
തുടർന്ന് ഗോരേഗാവ് പോലീസിനെ സമീപിച്ച സമീർ വാങ്കഡെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾക്ക് നീങ്ങുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയാണ് വാങ്കഡെയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്.
ഫോളോവേഴ്സ് ആരും തന്നെയില്ലാത്ത ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. അതിനാൽ വാങ്കഡെയെ ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സൃഷ്ടിക്കപ്പെട്ട ട്വിറ്റർ അക്കൗണ്ടായാണ് ഇതിനെ പോലീസ് കണക്കാക്കുന്നത്.
2021 ഒക്ടോബറിൽ മുംബൈയിലെ ക്രൂയിസ് കപ്പലിൽ നടന്ന ലഹരിപാർട്ടിയിൽ റെയ്ഡ് നടത്തിയതോടെയാണ് എൻസിബി ഉദ്യോഗസ്ഥനായിരുന്ന സമീർ വാങ്കഡെ വാർത്തകളിൽ ഇടം പിടിക്കുന്നത്. അന്ന് എൻസിബിയുടെ മുംബൈ ഓഫീസിന്റെ സോണൽ ഡയറക്ടറായിരുന്നു വാങ്കഡെ. അന്ന് ക്രൂയിസ് കപ്പലിൽ നിന്ന് മാരക ലഹരിമരുന്നുകൾ പിടിച്ചെടുക്കുകയും പാർട്ടിയിൽ പങ്കെടുത്ത ആര്യൻ ഖാനെ (നടൻ ഷാരൂഖ് ഖാന്റെ മകൻ) അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസിൽ പിന്നീട് ആര്യൻ ഖാന് എൻസിബി ക്ലീൻ ചിറ്റ് നൽകുകയാണുണ്ടായത്.
Comments