ജയ്പൂർ: രാജസ്ഥാനിൽ ക്രമസമാധാന പാലനം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കുറ്റകൃത്യങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു.
രാജസ്ഥാനിലെ ക്രമസമാധാന തകർച്ചയെ ജംഗിൾ രാജ് എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. അത് അംഗീകരിക്കാൻ സാധിക്കില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ തത്പര കക്ഷികൾ സർക്കാരിനെ അപമാനിക്കുകയാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ടെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.
എന്നാൽ അശോക് ഗെഹ്ലോട്ടിന്റെ വാക്കുകൾ കോൺഗ്രസ് പ്രവർത്തകർ പോലും വിശ്വസിക്കില്ലെന്ന് ബിജെപി പരിഹസിച്ചു. സംസ്ഥാനത്തെ ക്രമസമാധാന തകർച്ച കോൺഗ്രസുകാരെ പോലും അസ്വസ്ഥരാക്കുന്നുണ്ട്. സംശയമുള്ളവർ സച്ചിൻ പൈലറ്റിനോട് ചോദിച്ച് വ്യക്തത വരുത്തണമെന്നും ബിജെപി നേതാക്കൾ പരിഹസിച്ചു.
രാജസ്ഥാനിൽ കഴിഞ്ഞ ദിവസം ഹിന്ദു പുരോഹിതനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് രാജസ്ഥാനിൽ കർഷകനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ പോലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. പാത്രത്തിൽ നിന്നും വെള്ളം എടുത്ത് കുടിച്ചതിന് ദളിത് വിദ്യാർത്ഥിയെ അദ്ധ്യാപിക മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
രാജസ്ഥാനിലെ ക്രമസമാധാന തകർച്ചയിൽ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം അന്തരീക്ഷം രാജ്യത്ത് നിലനിൽക്കാൻ പാടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം നഷ്ടപ്പെടാൻ പാടില്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞിരുന്നു. കോൺഗ്രസ് ഭരണം കയ്യാളുന്ന രാജസ്ഥാനിലാണ് ഏറ്റവുമധികം ദളിതർ ആക്രമിക്കപ്പെടുന്നതെന്ന് ബിജെപിയും ആരോപിച്ചിരുന്നു.
Comments