ഗോഹ്പൂർ: നവജാത ശിശുവിനെ വിറ്റ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് അസം പോലീസ്.അസമിലെ ബിശ്വനാഥ് ജില്ലയിലാണ് സംഭവം. പെൺകുട്ടിയെ പിതാവ് 6,000 രൂപയ്‌ക്കാണ് വിറ്റതെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായും കുട്ടിയെ രക്ഷിച്ചതായും പോലീസ് ഉദ്യോഗസ്ഥൻ സുശീൽ കുമാർ ദത്ത പറഞ്ഞു.
ഓഗസ്റ്റ് 11-നാണ് ഗോഹ്പൂർ ആശുപത്രിയിൽ പെൺകുഞ്ഞ്് ജനിച്ചത്. എന്നാൽ കുട്ടിയുടെ പിതാവ് കുടുംബാംഗങ്ങളോട് തന്റെ മകൾ ആശുപത്രിയിൽ വെച്ച് തന്നെ മരിച്ചതായി പറഞ്ഞു. തുടർന്ന് സംശയം തോന്നിയ കുട്ടിയുടെ മുത്തശ്ശി ആശുപത്രി അധികൃതരോട് അന്വേഷിച്ചു. കുട്ടി ജീവനോടെ ഉണ്ടെന്ന് മനസിലായതോടെ കുട്ടിയുടെ പിതാവിനും മാതാവിനുമെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.
ലംഖിപൂരിലെ കൃഷ്ണ പ്രസാദ് ഉപാധ്യയ എന്നയാൾക്കാണ് കുഞ്ഞിനെ വിറ്റതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. തുടർന്ന് നടത്തിയ തിരച്ചിലിൽ കുഞ്ഞിനെ രക്ഷിച്ചു. കുട്ടിയെ മാതാവിന് കൈമാറുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
Comments