ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ഒന്നാം ഏകദിനത്തിൽ ആതിഥേയരെ 10 വിക്കറ്റിന് തകർത്ത ഇന്ത്യൻ ടീമിന്, മത്സരം കളിക്കാർക്ക് കഴിവ് തെളിയിക്കുന്നതിനുള്ള അവസരം കൂടിയാണ്. പരീക്ഷണമെന്ന നിലയ്‌ക്ക് ഇന്ന് ഇറങ്ങുന്ന ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്താൻ ഇടയുണ്ട്. ഉച്ചയ്‌ക്ക് 12.45-നാണ് മത്സരം നടക്കുക.
ഒന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വയെ 40.3 ഓവറിൽ 189 റൺസിന് ഇന്ത്യ എറിഞ്ഞിട്ടിരുന്നു. കളിയിൽ ഓപ്പണറായി കെ.എൽ.രാഹുൽ ഇറങ്ങിയേക്കുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും ശിഖർ ധവാനും ശുഭ്മാൻ ഗില്ലുമാണ് ബാറ്റിംഗിന് തുടക്കമിട്ടത്. ഇരുവരും പുറത്താകാതെ നിന്ന് 30.5 ഓവറിൽ കളി ജയിപ്പിക്കുകയും ചെയ്തു. ധവാൻ 81 റൺസും ശുഭ്മാൻ 82 റൺസും നേടി പുറത്താകാതെ നിന്നു.
ഇരുവരും ക്രീസിൽ ഉറച്ചു നിന്നതോടെ ക്യാപ്റ്റൻ കെ.എൽ.രാഹുൽ, മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ദീപക് ഹൂഡ എന്നിവർക്ക് ബാറ്റിംഗിന് അവസരം ലഭിച്ചില്ല. ആദ്യം ബാറ്റ് ചെയ്യുന്നവർ കളിയുടെ തുടക്കത്തിൽ പേസ് ബൗളർമാരിൽ നിന്നും കടുത്ത പരീക്ഷണം നേരിടേണ്ടി വരും. ഈ സാഹചര്യത്തിൽ ബാറ്റിംഗ് പ്രാക്ടീസിനായി ടോസ് നേടിയാൽ ഇന്ത്യ ബാറ്റിംഗ് ആയിരിക്കും തിരഞ്ഞെടുക്കുക.
ഈ മാസം അവസാനം യു.എ.ഇ.യിൽ നടക്കുന്ന ഏഷ്യാ കപ്പിനും തുടർന്ന് ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോക കപ്പിലും ഇടം നേടാനുളള പരിശ്രമത്തിനും പ്രയത്നത്തിലുമാണ് ഇന്ത്യൻ ടീമിലെ താരങ്ങൾ എല്ലാം. സിംബാബ്‍വെയ്‌ക്കെതിരെ നടക്കുന്ന മത്സരം അതിനുള്ള അവസാന അവസരവുമാണ്. മാത്രമല്ല, പരിക്ക് കാരണം ചില പരമ്പരകളിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന കെ.എൽ രാഹുലിന്റെ തിരിച്ചു വരവ് കൂടിയാണ് ഈ മത്സരങ്ങൾ.
Comments