പതിനെട്ടാം നൂറ്റാണ്ടിന് സമമായ പ്രാകൃത യുഗത്തിലെ ജീവിത സമ്പ്രദായത്തിലേക്ക് സ്ത്രീകളെ തള്ളിയിടാൻ ശ്രമിക്കുകയാണ് മുസ്ലിം ലീഗ്. ജെൻട്രൽ ന്യുട്രാലിറ്റിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവായ പി എം എ സലാം നടത്തിയ പ്രസ്താവന പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും പ്രാകൃത ചിന്താഗതിക്ക് സമമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേർ ഇതിനോടകം രംഗത്ത് വന്നുകഴിഞ്ഞു. സ്ത്രീകൾ വീടിന്റെ അകത്തളങ്ങൾക്കുള്ളിലെ അടച്ചിട്ട മുറികളിൽ പുരുഷന്റെ അടിമയായി കഴിയേണ്ടവരല്ല. സാമൂഹിക പരിവർത്തനത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ സ്ത്രീകൾക്കും സാധിക്കുമെന്ന് ലീഗ് ഒരിക്കലും മറന്നുപോകരുതെന്നാണ് അഭിപ്രായം ഉയരുന്നത്
ആൺ കുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ സമൂഹത്തിനത് ദോഷമാണെന്ന് പി എം എ സലാം പറഞ്ഞതിലൂടെ മുസ്ലിം ലീഗിന്റെ സ്ത്രീകളോടുള്ള മനോഭാവം മറനീക്കി പുറത്തു വരികായാണ്. വിവാഹം ,പൊതു ഇടങ്ങൾ ഇവിടെയെല്ലാം മറകെട്ടി സ്ത്രീകളെ മാറ്റി നിർത്താൻ ശ്രമിക്കുന്ന ലീഗ് നിലപാട് പ്രാകൃത ചിന്താഗതി വെച്ചുപുലർത്തുന്നതാണ്. മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന വിധി വന്നപ്പോൾ അതിനെതിരെ പ്രതിഷേധിച്ചവർ മുസ്ലിം ലീഗായിരുന്നു.
ബാലുശ്ശേരിയിലെ സ്കൂളിൽ യൂണിഫോം എകീകരണം നടപ്പിലാക്കാൻ തീരുമാനിച്ചതിനെതിരെയും, ഏഴാം ക്ലാസിലെ സാമൂഹ്യ സയൻസ് പുസ്തകത്തിൽ മതമില്ലാത്ത ജീവൻ എന്ന പാഠ ഭാഗം അച്ചടിച്ച് പ്രസിദ്ധീകരിച്ചതിനെതിരെയും , സ്കൂൾ കുട്ടികൾ ഒരുമിച്ചിരുന്നു പഠിക്കുന്നതിനെയും നഖശിഖാന്തം എതിർത്തത് മുസ്ലിം ലീഗും അനുബന്ധ സംഘടനകളുമായിരുന്നു. മുസ്ലിം സ്ത്രീകൾ പൊതു വേദികളിൽ നൃത്തം ചെയ്യുന്നതും , പാട്ടു പാടുന്നതും , ജീൻസ് ഉൾപ്പെടുന്ന വസ്ത്രങ്ങൾ ധരിക്കുന്നുന്നതും മത നിഷിദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അതിനെതിരെ രംഗത്ത് വന്നത് മുസ്ലിം സംഘടനകളായിരുന്നു. മലബാർ മേഖലകളിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ത്രീകളുടെ ചിത്രത്തിന് പകരം ഭർത്താവിന്റെ ചിത്രം പതിച്ച് പ്രചരണം നടത്തുന്നതും മുസ്ലിം ലീഗും സംഘടനകളുമാണ്.
സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അകറ്റി നിർത്താൻ ശ്രമം നടത്തുന്ന മുസ്ലിം ലീഗും , സംഘടനകളും മാതൃകയാക്കേണ്ടത് ആർ എസ് എസിനെയും നരേന്ദ്ര മോദിയെയുമാണ്. ഇന്ത്യയുടെ 76- മത് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ സന്ദേശം സ്ത്രീകളെ സാമൂഹിക പരിവർത്തനത്തിന്റെ ഭാഗമാക്കണമെന്നാണ്. ഇന്ത്യയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ സ്ത്രീ ശക്തിയുടെ പങ്ക് വളരെ വലുതാണ്. ദൈനംദിന ജീവിതത്തിൽ സ്ത്രീകളോടുള്ള മനോഭാവം മാറ്റാൻ നമുക്ക് കഴിയണമെന്നും , ഇന്ത്യയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ സ്ത്രീകൾക്ക് നിർണ്ണായക സ്വാധീനം ചെലുത്താൻ സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ സർസംഘ ചാലക് മോഹൻജി ഭാഗവത് പറഞ്ഞത് സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും സ്ത്രീയും പുരുഷനും തുല്യരാണെന്നാണ്. സ്ത്രീകൾക്ക് സമൂഹത്തിനു വേണ്ടി യാതൊന്നും ചെയ്യാൻ സാധിക്കുകയില്ല എന്ന നിങ്ങളുടെ ചിന്താഗതിയാണ് ആദ്യം മാറ്റേണ്ടത്.
പുരുഷന്മാർ സ്ത്രീകളെ ഉയർത്താൻ ശ്രമിക്കേണ്ടതിന്റെ യാതൊരു ആവശ്യവുമില്ല അവർക്ക് സ്വയം വളരാനും ഉയരാനുമുള്ള കഴിവുണ്ട്. അവർ പുരുഷന്മാരേക്കാൾ കഴിവുള്ളവരാണ്. അതുകൊണ്ട് തന്നെ അവർക്ക് പ്രത്യേകമായ മാർഗനിർദേശത്തിന്റെ ആവശ്യമില്ല. പുരുഷന്മാരുടെ തണലിൽ മാത്രമേ സ്ത്രീകൾ വളരാവു എന്ന ഇടുങ്ങിയ ചിന്താഗതി നിങ്ങൾ ആദ്യം മാറ്റാൻ ശ്രമിക്കു. സ്ത്രീകൾ ജീവിക്കാനായി അവരുടെ വഴി തിരഞ്ഞെടുക്കട്ടെ എന്നാണ് മോഹൻജി ഭാഗവത് ഭാരതത്തിലെ സ്ത്രീകളെ കുറിച്ച് പറഞ്ഞത്.
രണ്ട് ആശയങ്ങളും മുന്നോട്ട് വെയ്‌ക്കുന്നത് വേറിട്ട സന്ദേശങ്ങളാണ്. മുസ്ലിം ലീഗും , സംഘടനകളും സ്ത്രീകളെ അടിച്ചമർത്താനും അടിമയാക്കി വെക്കാനും ശ്രമിക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിയും ,ആർ എസ് എസ്സും പറയുന്നത് സ്ത്രീകൾ ഇന്ത്യയുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിക്കാൻ കഴിവുള്ളവരും അതിനായി ശ്രമം നടത്തുന്നവരുമാണെന്നാണ്.
Comments