ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തെലങ്കാന സന്ദർശനത്തിൽ കോൺഗ്രസ് ക്യാമ്പിൽ അങ്കലാപ്പ്. ജൂനിയർ എൻടിആറുമായി ഉൾപ്പെടെ കൂടിക്കാഴ്ച നടത്തിയ അമിത് ഷായുടെ നീക്കം പ്രാദേശിക മാദ്ധ്യമങ്ങൾ ആഘോഷിച്ചിരുന്നു. മുനുഗോഡെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമിത് ഷാ നേരിട്ട് സംസ്ഥാനത്ത് എത്തിയതോടെ ബിജെപി പ്രവർത്തകർ ഇരട്ടി ആവേശത്തിലാണ്. എന്നാൽ അമിത് ഷായുടെ സന്ദർശനം കോൺഗ്രസ് ഹൈക്കമാൻഡിനെ ആശങ്കയിൽ ആക്കിയെന്നാണ് റിപ്പോർട്ടുകൾ.
തെലങ്കാനയിൽ നിന്നുളള നേതാക്കളെ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഡൽഹിയിലേക്ക് കൂടിക്കാഴ്ചയ്‌ക്ക് വിളിച്ചിട്ടുണ്ട്. തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രെവന്ത് റെഡ്ഡിയുമായുളള നേതാക്കളുടെ അഭിപ്രായ ഭിന്നത പരിഹരിക്കുന്നതുൾപ്പെടെയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. രെവന്ത് റെഡ്ഡിയുടെ പ്രവർത്തനശൈലിയെ വിമർശിച്ച് പലരും രംഗത്തെത്തിയിരുന്നു.
കോൺഗ്രസ് എംഎൽഎ ആയിരുന്ന കോമാത്തി റെഡ്ഡി രാജഗോപാൽ റെഡ്ഡി രാജിവെച്ച് ബിജെപിയിലെത്തിയതോടെയാണ് മുനുഗോഡെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ ദിവസം ചൗട്ടുപാൽ മണ്ഡൽ പ്രജാ പരിഷദ് പ്രസിഡന്റ് തദൂരി വെങ്കട്ട് റെഡ്ഡിയും ബിജെപിയിൽ ചേർന്നിരുന്നു. നൂറു കണക്കിന് അനുയായികൾക്കൊപ്പമുളള ഈ മാറ്റം ടിആർഎസിന് വൻ തിരിച്ചടിയാണ്.
തെലങ്കാനയിൽ നിന്നുളള കോൺഗ്രസ് എംപിമാരായ രെവന്ത് റെഡ്ഡി, ഉത്തം കുമാർ റെഡ്ഡി, കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് ബാട്ടി വിക്രമാർക്ക ലെജിസ്‌ളേറ്റീവ് കൗൺസിൽ അംഗം ജീവൻ റെഡ്ഡി എന്നിവരെ ഉൾപ്പെടെയാണ് കൂടിക്കാഴ്ചയ്‌ക്കായി വിളിച്ചിട്ടുളളത്. തെലങ്കാനയിലെ കാര്യങ്ങൾ നോക്കാനായി എഐസിസി സെക്രട്ടറി നദീം ജാവേദിനെ അടുത്തിടെ കോൺഗ്രസ് നിയോഗിച്ചിരുന്നു. പ്രിയങ്കയ്‌ക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം.
തിങ്കളാഴ്ച വൈകിട്ട് നേതാക്കൾ ഡൽഹിയിലെ മറ്റ് മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമാകും പ്രിയങ്ക ഇവരെ കാണുക. അമിത് ഷായുടെ പ്രചാരണങ്ങൾക്ക് തെലങ്കാനയിലെങ്ങും വലിയ ആവേശമാണ് കാണുന്നത്. ഇതുൾപ്പെടെയുളള ഘടകങ്ങളാണ് കോൺഗ്രസിനെ സംസ്ഥാനത്തെ പ്രശ്‌നങ്ങളിൽ അടിയന്തിര ഇടപെടലിന് പ്രേരിപ്പിച്ചത്.















