ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായക ചുമതലയിലേക്ക് രമേശ് ചെന്നിത്തല. നേരത്തെ ദേശീയ തലത്തിൽ വിവിധ ചുമതലകൾ വഹിച്ചിരുന്ന ചെന്നിത്തലയെ വീണ്ടും ദേശീയ രാഷ്ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള നിർണ്ണായക കാൽവെയ്പ്പായാണ് നേതൃത്വം ഇതിനെ വിലയിരുത്തുന്നത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയ സമിതി ചെയര്‍മാനായാണ് ചെന്നിത്തലയെ നിയമിച്ചത്.
രമേശ് ചെന്നിത്തല, അഡ്വ ശിവാജി റാവു മോഗെ, ജയ് കിഷന് എന്നിവരാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മൂന്നംഗ സമിതി. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനായിട്ടാണ് പുതിയ സമിതി രൂപീകരിച്ചത് .എഐസിസി മുതിർന്ന നേതാക്കളാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ദീപാദാസ് മുന്‍ഷി ചെയര്‍പേഴ്സണായ സമിതിയെയാണ് ഹിമാചലിലേക്ക് നിയമിച്ചിരിക്കുന്നത്. 2022 ഡിസംബറിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്.
അതേ സമയം ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തമ്മിലടി രൂക്ഷമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അടുത്തിടെയായി നിരവധി നേതാക്കളാണ് രാജി വച്ച് പുറത്ത് പോയത്. ഹാര്‍ദ്ദിക് പട്ടേല്‍, ജയരാജ് സിംഗ് പര്‍മര്‍, കേവല്‍ ജോഷിയാര, ഇന്ദ്രാനില്‍ രാജ്യഗുരു, ശ്വേത ബ്രഹ്മഭട്ട് തുടങ്ങിയവരാണ് അടുത്തിടെ രാജിവച്ചത്. രണ്ട് മാസം മുന്‍പാണ് ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് ഒരു രീതിയിലും യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്നാണ് ഹാര്‍ദ്ദിക് വ്യക്തമാക്കിയത്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മഹേന്ദ്രസിംഗ് ബരയ്യ ആണ് ഏറ്റവും ഒടുവിൽ പാർട്ടി വിട്ടത്. ഇന്ന് ബരയ്യ ബിജെപി അംഗത്വം സ്വീകരിക്കുകയും ചെയ്തു. ഗുജറാത്തിലെ പ്രന്തിജ് മണ്ഡലത്തില്‍ 2012-17 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു അദ്ദേഹം.
Comments