ഹൈദരാബാദ് : കുട്ടികളെ മുൻനിർത്തി രാജ്യത്തെ കലാപഭൂമിയാക്കാനുള്ള മതമൗലികവാദികളുടെ ശ്രമത്തെ ശക്തമായി എതിർത്ത് ദേശീയ ശിശു സംരക്ഷണ സമിതി. അവന്റെ തലയറുത്ത് നീതി നടപ്പിലാക്കൂ എന്ന് മതതീവ്രവാദികൾ കുട്ടികളെക്കൊണ്ട് വിളിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വൻ വിവാദങ്ങൾക്കും വഴിവെച്ചു. സംഭവം ശ്രദ്ധയിൽ പെട്ടതായും അന്വേഷിച്ചുവരികയാണെന്നും ദേശീയ ശിശു സംരക്ഷണ സമിതി അറിയിച്ചിട്ടുണ്ട്.
തെലങ്കാന എംഎൽഎ ടി രാജ, മുഹമ്മദ് നബിക്കെതിരെ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് ഹൈദരാബാദ് നഗരത്തിൽ മതതീവ്രവാദികൾ അഴിഞ്ഞാടിയത്. ചാർമിനാർ, മദീന സർക്കിൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തടിച്ചുകൂടിയ സമരക്കാർ കരിങ്കൊടി കാണിക്കുകയും കൊലവിളി മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു. പോലീസ് ലാത്തി ചാർജ് നടത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. പോലീസിന് നേരെ കല്ലെറിഞ്ഞ അക്രമികൾ കോലം കത്തിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇത്തരം വർഗീയ കലാപങ്ങൾക്ക് തെലങ്കാന സർക്കാരും കൂട്ട് നിൽക്കുകയാണെന്ന് ബിജെപി നേതാവ് ബണ്ഡി സഞ്ജയ് കുമാർ ആരോപിച്ചു. ഡൽഹി എക്‌സൈസ് നയം കുംഭകോണക്കേസിൽ മകളുടെ പങ്ക് പുറത്തുവന്ന സാഹചര്യത്തിൽ അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു വർഗീയവാദികൾക്ക് കുടപിടിക്കുകയാണെന്നാണ് ആരോപണം.
രാഷ്‌ട്രീയ തന്ത്രജ്ഞനും സാമൂഹിക-പൗരാവകാശ പ്രവർത്തകനുമാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന സയ്യിദ് അബ്ദുൾ കഷാഫാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നാണ് വിവരം. എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീന് ഒവൈസിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്.
Comments