ന്യൂഡൽഹി: ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ പ്രതിരോധത്തിലാക്കി, തൊഴിൽ കുംഭകോണ കേസുകളിൽ അന്വേഷണം ശക്തമാക്കി സി ബി ഐ. ഭൂമി എഴുതി വാങ്ങി യുവാക്കൾക്ക് ജോലി നൽകിയ കേസുകളിലാണ് അന്വേഷണം നടക്കുന്നത്. ഒന്നാം യു പി എ സർക്കാരിൽ ലാലു പ്രസാദ് യാദവ് റെയിൽവേ വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സി ബി ഐക്ക് നിർണ്ണായകമായ തെളിവുകൾ ലഭിച്ചതായാണ് സൂചന.
കാലിത്തീറ്റ കുംഭകോണത്തിന് ശേഷം ബിഹാറിൽ നടന്ന ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണ് തൊഴിൽ കുംഭകോണം എന്നാണ് വിവരം. ജോലി ലഭിക്കുന്നതിന് പകരമായി യാദവ് കുടുംബത്തിന് ഭൂമി നൽകിയ 1,458 ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് സി ബി ഐക്ക് ലഭിച്ചു എന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം നടന്ന പരിശോധനയിലാണ് സി ബി ഐ ഹാർഡ് ഡിസ്ക് കണ്ടെടുത്തത്. നിലവിലെ ബിഹാർ ഉപമുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവാണ് ഉദ്യോഗാർത്ഥികളുടെ പട്ടിക തയ്യാറാക്കിയത് എന്നാണ് വിവരം.
1458 കേസുകളിൽ 16 എണ്ണത്തിൽ പരിശോധനകൾ പൂർത്തിയായി. വ്യാജ സർട്ടിഫിക്കറ്റുകളും തെറ്റായ വിവരങ്ങളും നൽകി റെയിൽവേയിൽ ജോലി നേടിയ ഈ ഉദ്യോഗാർത്ഥികളുടെ വിശദ വിവരങ്ങൾ ആരാഞ്ഞ് സി ബി ഐ ഉടൻ റെയിൽവേക്ക് കത്തെഴുതും.
കുംഭകോണത്തിന് കൂട്ട് നിന്ന റെയിൽവേ ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള നടപടികളും സി ബി ഐ ആരംഭിച്ചു കഴിഞ്ഞു. തേജസ്വി യാദവിനെതിരെ കേന്ദ്ര ഏജൻസി തെളിവുകൾ ശേഖരിച്ചു വരികയാണ്. തേജസ്വിയെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങൾ സി ബി ഐ ഉടൻ ആരംഭിക്കും എന്നാണ് റിപ്പോർട്ട്.
Comments