ന്യൂഡൽഹി: ഇന്ത്യയെ വികസനത്തിന്റെ കൊടുമുടിയിലെത്തിക്കുകയെന്ന ലക്ഷ്യത്തിൽ തൊഴിൽ സേനയ്ക്ക് സുപ്രധാന പങ്കുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന 25 വർഷത്തിനിടയിൽ മേഖലയിൽ നിരവധി മാറ്റങ്ങൾ സംഭവിക്കുമെന്നും മോദി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും തൊഴിൽ മന്ത്രിമാരുടെ ദേശീയ തൊഴിൽ സമ്മേളനത്തിൽ പങ്കെടുക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. വീഡിയോ കോൺഫറൻസിങ്ങ് വഴിയാണ് അദ്ദേഹം സമ്മേളനത്തിൽ പങ്കെടുത്തത്.
പ്രധാനമന്ത്രി ശ്രം-യോഗി മന്ധൻ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന തുടങ്ങി നിരവധി പദ്ധതികൾ തൊഴിലാളി സമൂഹത്തിനായി രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്നും തൊഴിലാളികൾക്ക് സുരക്ഷാ പരിരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് സംഘടിതവും അസംഘടിതവുമായ മേഖലകളിൽ പ്രവർത്തിക്കുന്ന കോടിക്കണക്കിന് തൊഴിലാളികൾക്ക് പദ്ധതികൾ പ്രകാരം പ്രയോജനം ലഭിക്കുന്നു.
തൊഴിൽ നിയമങ്ങളിൽ ഇളവുകൾ വരുത്താനും ഭേദഗതി ചെയ്യാനും പരിഷ്കാരങ്ങൾ വരുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) തൊഴിൽ സേനയ്ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസംഘടിത മേഖലയെ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യയുടെ സുപ്രധാന മുന്നേറ്റമാണ് ഇ-ശ്രം പോർട്ടൽ. നിർമ്മാണ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇതു വഴി ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതായും മോദി പറഞ്ഞു.
ഇന്ത്യൻ തൊഴിലാളി വർഗം രാജ്യത്തിന് വേണ്ടി പോരാടിയ സന്ദർഭങ്ങളെ പരാമർശിക്കുകയും ചെയ്തു അദ്ദേഹം. പകർച്ചവ്യാധികളിൽ നിന്നും മഹാമാരിയിൽ നിന്നും കരകയറാൻ സഹായിച്ചത് തൊഴിലാളികളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ മാറ്റിയതിൽ തൊഴിലാളികൾക്കും പങ്കുണ്ട്.
Comments