ന്യൂഡൽഹി : കോൺഗ്രസ് മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ രാജി പാർട്ടിക്കുള്ളിൽ കോളിളക്കം സൃഷ്ടിച്ചിരക്കുകയാണ്. പാർട്ടി ഹൈക്കമാന്റിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു ആസാദിന്റെ പടിയിറക്കം. ജമ്മു കശ്മീരിൽ പാർട്ടിക്ക് ആകെയുണ്ടായിരുന്നു പിടിവള്ളിയായിരുന്നു ആസാദ്. എന്നാൽ ആ പിടിയും വിട്ടതോടെ പാർട്ടി മുങ്ങിത്താഴുമെന്ന് ഉറപ്പായി. പത്ത് വർഷത്തിനകം കോൺഗ്രസ് ഒരു പ്രാദേശിക പാർട്ടിയായി ചുരുങ്ങുമെന്നും ചരിത്രത്തിൽ ഒതുങ്ങിപ്പോകുമെന്നുമുള്ള രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകൾ ഇതോടെ വാസ്തവമാവുകയാണ്.
രാഹുലിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തതോടെ പാർട്ടിക്കുളളിലെ എല്ലാ സംവിധാനങ്ങളും താറുമാറായി എന്നായിരുന്നു ആസാദിന്റെ വിമർശനം. പാർട്ടിയിലെ മുതിർന്ന നേതാക്കളെ മാറ്റിനിർത്തിക്കൊണ്ട് രാഹുൽ ഉപജാപകവൃന്ദത്തെ സൃഷ്ടിച്ചുവെന്നും പാർട്ടിക്ക് വേണ്ടി ജീവൻ സമർപ്പിച്ച എല്ലാ നേതാക്കളെയും രാഹുൽ അപമാനിക്കുകയാണെന്നും ആസാദ് കത്തിൽ പറഞ്ഞിട്ടുണ്ട്. മോദി സർക്കാരിനെതിരെ ഘോരം ഘോരം പ്രസംഗിക്കുന്ന രാഹുൽ, ഭാരത് ജോഡോ യാത്ര നടത്തുമ്പോൾ നേതാക്കൾ കോൺഗ്രസ് ഛോഡോയുമായി മുന്നോട്ട് പോവുകയാണ്.
എന്നാൽ രാഹുലിന്റെ പക്വതയില്ലാത്ത വാക്കുകൾ കേട്ട് നിൽക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് പിരിഞ്ഞുപോകുന്ന ആദ്യത്തെ നേതാവല്ല ഗുലാം നബി ആസാദ്.
കപിൽ, പഞ്ചാബിലെ മുൻ പാർട്ടി അദ്ധ്യക്ഷൻ സുനിൽ ജാക്കർ, ഗുജറാത്തിലെ നേതാവ് ഹാർദിക് പട്ടേൽ, മുൻ മന്ത്രി അശ്വിനി കുമാർ, ഉത്തർപ്രദേശിലെ സ്റ്റാർ ക്യാമ്പെയ്‌നറായിരുന്ന ആർപിഎൻ സിംഗ് എന്നിവരാണ് അടുത്തിടെ പാർട്ടി വിട്ട മുതിർന്ന നേതാക്കൾ. പാർട്ടിക്ക് ലക്ഷ്യബോധമില്ലെന്നും കോൺഗ്രസ് വളരുന്നില്ലെന്നും കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ഇവരുടെ പടിയിറക്കങ്ങളും. എന്നാൽ അന്നും കോൺഗ്രസിന്റെ രാജകുമാരനെക്കുറിച്ച് മുഖസ്തുതി പാടാൻ നിരവധി പേർ ഉണ്ടായി.
ഇന്നും രാഹുലിന്റെ പ്രവൃത്തികളെ കോൺഗ്രസ് പ്രകീർത്തിക്കുകയാണ്. പിതാവിന്റെ ആഗ്രഹം സഫലമാക്കാൻ പോയിട്ട് പാർട്ടിയിലെ മികച്ച നേതാവാകാൻ പോലും രാഹുലിന് സാധിക്കില്ലെന്ന് പാർട്ടി നേതാക്കൾ തന്നെ വ്യക്തമാക്കുന്നുമുണ്ട്.
Comments