ദുബായ് : പതിനഞ്ചാമത് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇയിൽ നാളെ തുടക്കം. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ശ്രീലങ്ക-അഫ്ഗാനിസ്ഥാൻ മത്സരത്തോടെയാണ് ടൂർണമെൻറ് ആരംഭിക്കുന്നത്. ദുബായ്‌ക്ക് പുറമെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലും മത്സരങ്ങൾ നടക്കും.
നേരത്തെ ശ്രീലങ്കയിലാണ് നിശ്ചയിച്ചിരുന്നതെങ്കിലും രാജ്യത്തെ രാഷ്‌ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ടൂർണമെൻറ് യുഎഇയിലേക്ക് മാറ്റിയത്. ടി20 ഫോർമാറ്റിൽ രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് മത്സരിക്കുന്നത്. ടെസ്റ്റ് പദവിയുള്ള ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകൾക്ക് പുറമെ യോഗ്യതാമത്സരം കളിച്ചെത്തിയ ഹോങ്കോങ്ങുമാണ് ടൂർണമെൻറിൽ പോരടിക്കുന്നത്.പാകിസ്താൻ, ഹോങ്കോങ് എന്നിവർക്കൊപ്പം ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യ. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ ഗ്രൂപ്പ് രണ്ടിന്റെ ഭാഗമാണ്.
ഏകദിന, ടി20 ഫോർമാറ്റുകളിൽ മാറിമാറി നടക്കുന്ന ഏഷ്യ കപ്പ് അവസാനമായി 2018ലാണ് നടന്നത്. അന്ന് ഏകദിന ഫോർമാറ്റിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യയാണ് ജേതാക്കളായത്. ഇക്കുറിയും ഇന്ത്യയാണ് ഇഷ്ട ടീമുകളിലൊന്നായി വിലയിരുത്തപ്പെടുന്നത്. ഞായറാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഓഗസ്റ്റ് 31ന് ഹോങ്കോങ്ങിനേയും ഇന്ത്യ നേരിടും.
സെപ്റ്റംബർ മൂന്ന് മുതൽ ഒമ്പത് വരെ സൂപ്പർ ഫോർ മത്സരങ്ങൾ നടക്കും. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്നവരാണ് സൂപ്പർ ഫോറിലെത്തുക. ഇവിടെ നാല് ടീമുകളും പരസ്പരം ഓരോ മത്സരങ്ങൾ വീതം കളിക്കും. തുടർന്ന് ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനലിലേക്ക് മുന്നേറും. സെപ്തംബർ 11ന് ഞായറാഴ്ച ഫൈനലും അരങ്ങേറും.
Comments