കൊല്ലം: കൊല്ലത്തെ നീറ്റ് പരീക്ഷ വിവാദത്തിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനം.കൊല്ലം എസ്.എൻ. സ്കൂളിലാണ് സെപ്തംബർ നാലാം തീയതി ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് 5.20വരെ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്.
പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി അറിയിപ്പ് പുറത്തിറക്കിയത്. കൊല്ലം ആയൂർ മാർത്തോമ്മ കോളേജിലെ നീറ്റ് പരീക്ഷത്തെക്കിയ വിദ്യാർത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവമുണ്ടായത്.
വിവാദ നടപടിയിൽ അന്വേഷണത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ പരീക്ഷ വീണ്ടും നടത്താൻ തീരുമാനിച്ചിരുന്നത്.
ഈ സെന്ററിൽ പരീക്ഷ എഴുതിയ പെൺകുട്ടികൾക്ക് മാത്രമാണ് വീണ്ടും പരീക്ഷ എഴുതാൻ അവസരമുളളത്. ആദ്യ പരീക്ഷയുടെ ഫലം കണക്കിലെടുത്താൽ മതിയെന്നുളളവർക്ക് അതിനും അവസരം ഉണ്ട്. ആവശ്യമുളളവരെ മാത്രം വീണ്ടും എഴുതിപ്പിച്ചാൽ മതിയെന്നാണ് നിർദ്ദേശം. പരീക്ഷയ്ക്ക് മുൻപായി നടത്തിയ പരിശോധനകൾ വിദ്യാർത്ഥിനികളെ മാനസീക സമ്മർദ്ദത്തിലാക്കിയെന്നും പരീക്ഷയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ലെന്നും പരാതികൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.
Comments