തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞേക്കും. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി കോടിയേരി പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. നാളെ തിരുവനന്തപുരത്ത് ചേരുന്ന അവെയ്‌ലബിൾ പി ബി യോഗം വിഷയം ചർച്ച ചെയ്യും.
നാളത്തെ അവെയ്‌ലബിൾ പി ബി യോഗത്തിൽ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എ വിജയരാഘവൻ, എം എ ബേബി തുടങ്ങിയവർ പങ്കെടുക്കും എന്നാണ് വിവരം. തുടർ നടപടികളെ കുറിച്ച് നേതൃത്വം വിശദമായ ചർച്ച നടത്തും. കോടിയേരിക്ക് പകരം പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കുമോ അതോ ആർക്കെങ്കിലും താത്കാലിക ചുമതല നൽകുമോ എന്ന കാര്യവും നാളത്തെ യോഗം ചർച്ച ചെയ്യും.
അവെയ്‌ലബിൾ പി ബി യോഗത്തിന് ശേഷം സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും നാളെ ചേരുന്നുണ്ട്. നാളത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ എല്ലാ നേതാക്കളും പങ്കെടുക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
അർബുദ രോഗബാധയെ തുടർന്നാണ് കോടിയേരി സ്ഥാനമൊഴിയുന്നത് എന്നാണ് വിവരം. രോഗബാധ നിർണ്ണായകമായ ഘട്ടത്തിലയതിനാൽ ദൈനംദിന കാര്യങ്ങൾ പോലും നിർവ്വഹിക്കാൻ വിശ്രമം ആവശ്യമായ സ്ഥിതിയിലാണ് കോടിയേരി ബാലകൃഷ്ണൻ എന്നാണ് റിപ്പോർട്ട്. നേരത്തേയും ആരോഗ്യ പ്രശ്നങ്ങൾ നിമിത്തം ഒരു വർഷ കാലത്തോളം സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി മാറി നിന്നിരുന്നു. എ വിജയരാഘവനായിരുന്നു അന്ന് താത്കാലിക സെക്രട്ടറിയുടെ ചുമതല വഹിച്ചത്.
Comments