ന്യൂഡൽഹി: ഹർ ഘർ തിരംഗ ക്യാമ്പെയിനിൽ പങ്കാളികളാകാനുള്ള ആഹ്വാനം നെഞ്ചേറ്റിയതിൽ രാജ്യത്തെ ജനങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തിന്റെ സംഘടിത ശക്തിയാണ് ഇതിലൂടെ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
ഹർ ഘർ തിരംഗ ക്യാമ്പെയ്‌ന്റെ ഭാഗമായി നിരവധി ആശയങ്ങൾ രാജ്യത്തെ ജനങ്ങൾ പങ്കുവെച്ചു. ഒരു പസിൽ ആർട്ടിസ്റ്റ് ദേശീയ പതാകയുടെ ചിത്രം തീർത്ത് റെക്കോർഡ് സൃഷ്ടിച്ചു. അസമിലെ സർക്കാർ ജീവനക്കാർ ചേർന്ന് 20 അടിയുള്ള ത്രിവർണ പതാക നിർമ്മിച്ചു. ഇന്ത്യയ്‌ക്കൊപ്പം ചേർന്ന് ലോകരാജ്യങ്ങളും സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷമാക്കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ മാത്രമല്ല സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഉണ്ടായത്. ലോകമെമ്പാടും ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ബോട്ട്‌സ്വാനയിലെ പ്രാദേശിക ഗായകർ ചേർന്ന് 75 ദേശഭക്തി ഗാനങ്ങൾ പാടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
നാല് മാസങ്ങൾക്ക് മുൻപ് മൻകി ബാത്തിൽ താൻ അമൃത് സരോവറിനെക്കുറിച്ച് പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെ അമൃത് സരോവറിന്റെ നിർമ്മാണത്തിനായി വിവിധ ജില്ലകളിലെ ഭരണകൂടങ്ങൾ, ആളുകൾ, സന്നദ്ധ പ്രവർത്തകർ, പ്രദേശവാസികൾ എന്നിവർ ഒത്തൊരുമിച്ചു. പിന്നീട് അമൃത് സരോവറിന്റെ നിർമ്മാണം കൂട്ടായ പ്രവൃത്തിയായെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്നത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അമൃത് സരോവർ അഭിയാൻ കൊണ്ട് കഴിഞ്ഞെന്നു വരില്ല. എന്നാൽ ഭാവിതലമുറ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഇതുവഴി സാധിക്കും. പോഷകാഹാരക്കുറവ് ഇന്ന് നാം നേരിടുന്ന വെല്ലുവിളിയാണ്. വരും മാസങ്ങളിൽ ഇത് മറികടക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണം. സെപ്തംബർ ഒന്ന് മുതൽ 30 വരെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായുള്ള പോഷൻ മാഹ് ആയി ആചരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Comments