ലക്‌നൗ : മരട് ഫ്‌ളാറ്റ് പൊളിച്ചത് പോലെ നോയിഡയിലെ ഇരട്ട ടവറും നിയന്ത്രിത സ്‌ഫോടനത്തിലൂടെ ചട്ടങ്ങൾ പാലിച്ച് തകർത്തിരിക്കുകയാണ്. സെക്ടർ 93എ-യിൽ സ്ഥിതി ചെയ്തിരുന്ന അപെക്സ്, സിയാൻ എന്ന ഇരട്ട ടവറാണ് നിമിഷ നേരം കൊണ്ട് ചീട്ട് കൊട്ടാരം പോലെ നിലംപൊത്തിയത്. 3500 കിലോയോളം സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് ഇത് പൊളിച്ചത്. ഇത് മൂന്ന് മിസൈലുകളുടെ പ്രഹര ശേഷിക്ക് തുല്യമാണെന്നാണ് റിപ്പോർട്ട്. അഗ്‌നി-വി, ബ്രഹ്മോസ്, പൃഥ്വി മിസൈലുകൾക്ക് തുല്യമായിരുന്നു ഇതിന്റെ പ്രഹര ശേഷി.
അടുത്ത ഫ്‌ലാറ്റുകളെയൊന്നും ബാധിക്കാത്ത തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ടവറുകൾ പൊളിച്ചത്. അടുത്ത ഫ്‌ലാറ്റുകളിൽ നാശനഷ്ടങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കുത്തബ് മിനാറിനേക്കാൾ ഉയരമുള്ള അനധികൃത നിർമ്മാണങ്ങൾ 20 കോടി രൂപ ചെലവഴിച്ചാണ് പൊളിച്ചത്. സുപ്രീം കോടതി വിധിപ്രകാരമായിരുന്നു നടപടി. ഇന്ത്യൻ ചരിത്രത്തിൽ പൊളിച്ചുകളഞ്ഞ കെട്ടിടങ്ങളിൽ ഏറ്റവും വലുതാണ് ഇത്.
തൊള്ളായിരം ഫ്ളാറ്റുകളടങ്ങിയ സൂപ്പർടെക്കിന്റെ എമറാൾഡ് കോർട്ട് പ്രോജക്ടിന്റെ ഭാഗമാണ് ഈ ഇരട്ട ടവർ. 2009 നും 2012 നും ഇടയിലാണ് ഇതിവിടെ നിർമ്മിച്ചത്. എന്നാൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള ചുരുങ്ങിയ അകലം പാലിക്കാതെയാണ് ഇവ നിർമ്മിച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി എമറാള്‍ഡ് കോര്‍ട്ട് റെസിഡന്റ്സ് വെല്‍വെയര്‍ അസോസിയേഷന്‍ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കെട്ടിടം പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് നടപ്പിലാക്കിയതിലൂടെ ഒൻപത് വർഷം നീണ്ട നിയമപോരാട്ടമാണ് ഇന്ന് അവസാനിച്ചത്.
ഫ്‌ളാറ്റുകൾ പൊളിച്ചത് മൂലം 35,000 ക്യൂബിക് മീറ്റർ അവശിഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇത് നീക്കം ചെയ്യാൻ മൂന്ന് മാസമെങ്കിലും വേണ്ടിവരുമെന്നാണ് നിഗമനം.
Comments