ന്യൂഡൽഹി: പാകിസ്താനിൽ കനത്ത മഴ തുടരുന്നു. മഹാപ്രളയത്തിനൊപ്പം സാമ്പത്തിക- രാഷ്‌ട്രീയ അരക്ഷിതാവസ്ഥയും പാകിസ്താനെ വരിഞ്ഞ് മുറുക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യാൻ സന്നദ്ധത അറിയിച്ച് പാകിസ്താൻ ധനകാര്യ വകുപ്പ് മന്ത്രി മിഫ്താ ഇസ്മയിൽ രംഗത്തെത്തി.
എന്നാൽ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി യാതൊരു തരത്തിലുള്ള സഹകരണത്തിനും താത്പര്യമില്ലെന്ന് ഇന്ത്യ അറിയിച്ചു. പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് അൻപതോളം ഭീകരർ നുഴഞ്ഞു കയറിയിട്ടുണ്ട് എന്നാണ് വിവരം. ഇന്ത്യയിൽ ഭീകരവാദം വളർത്താൻ തയ്യാറായി നിരവധി പാക് ഭീകരർ അതിർത്തിക്ക് സമീപം കാത്തിരിക്കുന്നു. ഈ സാഹചര്യത്തിൽ പാകിസ്താനോടുള്ള നയത്തിൽ യാതൊരുവിധ മാറ്റങ്ങൾക്കും ഇന്ത്യ തയ്യാറല്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പാകിസ്താൻ ഇന്ത്യയുമായുള്ള വ്യാപാര സഹകരണം നിർത്തി വെച്ചത്. എന്നാൽ ഇപ്പോൾ വ്യാപാര സഹകരണം പുനരാരംഭിക്കാനുള്ള ആഗ്രഹം പാകിസ്താൻ തന്നെ പ്രകടിപ്പിച്ചിരിക്കുകയാണ്. പാകിസ്താനിൽ ഉണ്ടായ വൻ പ്രളയത്തിൽ വലിയ തോതിലുള്ള കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത്.
Comments