ന്യൂഡൽഹി: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനാറുകാരിയെ തീകൊളുത്തി കൊന്ന സംഭവത്തിൽ ഝാർഖണ്ഡിൽ പ്രതിഷേധം ശക്തമാകുന്നു. ധുംക സ്വദേശിനിയായ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അങ്കിത സിംഗിനെയാണ് ഷാരൂഖ് ഹുസൈൻ എന്ന യുവാവ് കൊലപ്പെടുത്തിയത്. ഉറങ്ങി കിടക്കുകയായിരുന്ന പെൺകുട്ടിയുടെ ദേഹത്തേക്ക് അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഓഗസ്റ്റ് 23നായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി മരിച്ചത്. പത്ത് ദിവസം മുൻപ് പെൺകുട്ടിയുടെ ഫോണിലേക്ക് ഹുസൈൻ വിളിച്ച് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ കുട്ടി ഇത് നിരസിക്കുകയും പിതാവിനോട് പരാതി പറയുകയും ചെയ്തു. യുവാവിന്റെ ബന്ധുക്കളെ കണ്ട് പിതാവ് വിഷയം സംസാരിക്കാനിരിക്കെയായിരുന്നു കൊലപാതകം.
പെൺകുട്ടിയുടെ മുഖം ഒഴികെയുള്ള ശരീരഭാഗങ്ങൾ പൂർണ്ണമായും വെന്ത അവസ്ഥയിലാണ് ആശുപത്രിയിൽ എത്തിക്കുന്നത്. അവിടെ വെച്ച് കുട്ടി സംഭവങ്ങൾ ഏറെ പ്രയാസപ്പെട്ട് പോലീസിനോട് വിവരിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥയാകാനായിരുന്നു താൻ ആഗ്രഹിച്ചിരുന്നതെന്നും, ഇനി അത് നടക്കില്ലെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.
അങ്കിതയുടെ ചെറുപ്പത്തിലേ അർബുദബാധയെ തുടർന്ന് അമ്മ മരിച്ചു. അമ്മയുടെ ചികിത്സയ്‌ക്കായി വീടും പുരയിടവും വിറ്റ അച്ഛൻ അങ്കിതയെയും സഹോദരിയെയും കൂട്ടി മറ്റൊരു വീട്ടിലേക്ക് താമസം മാറി. രണ്ട് മുറികൾ മാത്രമുള്ള ഈ വീട്ടിൽ വെച്ചായിരുന്നു ക്രൂരകൃത്യം. താഴ്ന്ന ക്ലാസുകളിലെ കുട്ടികൾക്ക് ട്യൂഷൻ എടുത്താണ് അങ്കിത പഠനത്തിനുള്ള മാർഗം കണ്ടെത്തിയിരുന്നത്. കൂലിപ്പണിക്കാരനായ അച്ഛനും ആറാം ക്ലാസിൽ പഠിക്കുന്ന സഹോദരിയുമാണ് ബന്ധുക്കൾ.
അങ്കിതയുടെ കൊലപാതകത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ബിജെപി വ്യക്തമാക്കി. സംസ്ഥാനത്ത് ഹേമന്ദ് സോറൻ സർക്കാർ സ്ത്രീകളുടെ സുരക്ഷ അപകടത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് അനധികൃത ബംഗ്ലാദേശി കുടിയേറ്റത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി രഘുബർ ദാസ് ആരോപിച്ചു. വനവാസി വിഭാഗങ്ങളെ മതം മാറ്റാനുള്ള ശ്രമങ്ങളും ലൗ ജിഹാദും സംസ്ഥാനത്ത് വ്യാപകമാണെന്നും ബിജെപി കുറ്റപ്പെടുത്തി.
അക്രമ സംഭവങ്ങളും പ്രതിഷേധങ്ങളും കണക്കിലെടുത്ത് ധുംകയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പോലീസ് അറിയിച്ചിടുണ്ട്.
Comments