തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപഭോഗവും വിതരണവും തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കടത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയർന്ന ശിക്ഷ ഉറപ്പാക്കുമെന്ന് ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു. ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടിയടക്കം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാപ്പ രജിസ്റ്റർ തയ്യാറാക്കുന്ന മാതൃകയിൽ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും. അതിർത്തികളിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുവരുന്ന ട്രെയിനുകളിലും പരിശോധന ശക്തമാക്കും. സംസ്ഥാനമൊട്ടാകെ പോലീസിന്റേയും എക്സൈസിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്‌പെഷ്യൽ ഡ്രൈവ് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഗാന്ധിജയന്തി ആഘോഷങ്ങൾ ലഹരി വിരുദ്ധ ക്യാമ്പയിനായി മാറ്റും. ലഹരിക്കെതിരായ പോരാട്ടം ജനകീയ ക്യാമ്പയിനായി സംഘടിപ്പിക്കും. യുവാക്കൾ, മഹിളകൾ, കുടുംബശ്രീ പ്രവർത്തകർ, സമുദായ സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, സാമൂഹ്യ – സാംസ്‌കാരിക -രാഷ്‌ട്രീയ കൂട്ടായ്മകൾ എന്നിവയെ ഇതിൽ കണ്ണി ചേർക്കും. ഇതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ലഹരി ഉപഭോഗവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ വിമർശനം ശക്തമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഉന്നതതല യോഗം.
Comments