ന്യൂഡൽഹി: പട്ടികജാതിക്കാർ അനുഭവിക്കുന്ന സംവരണ ആനുകൂല്യങ്ങൾ ക്രിസ്ത്യൻ ,മുസ്ലിം മതത്തിൽ ചേർന്ന ദളിതർക്ക് നൽകാനാകുമോ എന്ന കാര്യത്തിൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ നിലപാട് അറിയിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. 1950ലെ ഭരണഘടന ഉത്തരവ് പ്രകാരം ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും സിഖുകാർക്കും മാത്രമേ ഇപ്പോൾ പട്ടികജാതി പദവി ലഭിക്കൂ. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എ എസ് ഓക്ക, വിക്രം നാഥ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് തീരുമാനം പറയാൻ നിർദ്ദേശിച്ചിരിക്കുന്നത്.
18 വർഷമായി കോടതിയിൽ കിടക്കുന്ന ഹർജിയിൽ തീരുമാനം ഉടൻ നൽകണമെന്നാണ് കേന്ദ്രത്തിന് നിർദേശം നൽകിയിരിക്കുന്നത്. 2004ൽ എൻജിഒ സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ (സിപിഐഎൽ) സമർപ്പിച്ച ഹർജ്ജി പരിഗണിക്കവെയാണ് തീരുമാനം. അതേസമയം വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.
2007-ൽ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രംഗനാഥ് മിശ്ര ഹിന്ദുക്കൾക്കും സിഖുകാർക്കും ബുദ്ധമതക്കാർക്കും പുറമെ മറ്റു മതങ്ങളിൽ ചേർന്ന ദളിതർക്ക് പട്ടികജാതി പദവി നൽകുന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു പാനലിന് നേതൃത്വം നൽകുകയും 1950-ലെ പട്ടികജാതി ഉത്തരവ് വിവേചനപരമാണെന്ന് ശുപാർശ ചെയ്യുകയും ചെതിരുന്നു. അതെ സമയം മിശ്ര കമ്മീഷൻ കണ്ടെത്തിയ റിപ്പോർട്ട് അംഗീകരിക്കാം കഴിയില്ല എന്ന മേത്ത കോടതിയെ ധരിപ്പിച്ചു.
1950 ലെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പട്ടികജാതി ഉത്തരവ് പ്രകാരം ദളിത് മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും എതിരെ വിവേചനം നേരിടുന്നുണ്ടെന്ന് സിപിഐഎല്ലിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു. സമാന വിഷയത്തിൽ ക്രിസ്ത്യൻ മുസ്ലിം സംഘടനകളും സുപ്രീം കോടതിയെ സമീപിക്കുകയും അവരുടെ ഹർജികൾ CPIL ഹർജിക്കൊപ്പം പരിഗണിക്കുകയും ചെയ്തു
Comments