ശ്രീനഗർ: മുൻ കോൺഗ്രസ് നേതാവും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ് സെപ്റ്റംബർ 4 ന് ജമ്മുവിൽ റാലിയെ അഭിസംബോധന ചെയ്യും. കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച ശേഷം പാർട്ടിയിൽ നിന്നും രാജിവെച്ച ആസാദ് പുതിയ പാർട്ടി ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. പിന്നാലെയാണ് സെപ്റ്റംബർ 4-ന് ജമ്മുവിൽ വൻ റാലി നയിക്കാൻ അദ്ദേഹം തയ്യാറായിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദേശീയ തലസ്ഥാനത്ത് ‘മെഹംഗായ് പർ ഹല്ല ബോല്’ റാലിയെ അഭിസംബോധന ചെയ്യുന്ന ദിവസം തന്നെയാണ് ഗുലാം നബി ആസാദിന്റെയും റാലി.
ഇരുവരുടെയും റാലികൾ ഒരേ ദിവസം തന്നെ ആയതിനാൽ നേതാക്കളുടെ പ്രതികരണങ്ങൾ എന്തായിരിക്കും എന്നാണ് രാഷ്‌ട്രീയ ലോകം ഉറ്റുനോക്കുന്നത്. തന്റെ രാജിക്കത്ത് മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്ന് ഓർമ്മിപ്പിക്കുകയും വരും ദിവസങ്ങളിൽ കോൺഗ്രസ് നേതൃത്വത്തെ വലയ്‌ക്കുന്ന നീക്കങ്ങൾക്കാണ് താൻ തയ്യാറെടുക്കുന്നതെന്ന് സൂചിപ്പിക്കുന്നതുമാണ് ഗുലാം നബി ആസാദിന്റെ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്ന ജമ്മു കശ്മീരിൽ ഉടൻ സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ജമ്മുവിൽ നടക്കാനിരിക്കുന്ന ഗുലാം നബി ആസാദിന്റെ റാലിക്ക് മുന്നോടിയായി ജമ്മു കശ്മീർ കോൺഗ്രസിൽ നിന്നുമുള്ള രാജി വ്യാപകമാണ്. മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉൾപ്പെടെ 64 നേതാക്കൾ കൂടി രാജി സമർപ്പിച്ച് ഗുലാം നബി ആസാദ് ക്യാമ്പിൽ ചേർന്നതോടെ കേന്ദ്രഭരണ പ്രദേശത്തെ കോൺഗ്രസ് പാർട്ടിയുടെ യൂണിറ്റ് തന്നെ തകർന്നു. സോണിയാ ഗാന്ധിക്ക് അയച്ച അഞ്ച് പേജുള്ള രാജിക്കത്തിൽ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച ശേഷമാണ് ഗുലാം നബി ആസാദിന്റെ പടിയിറക്കം. അതിനാൽ തന്നെ കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന ആസാദിന്റെ രാജിയും പുതിയ നീക്കവും കോൺഗ്രസിനും രാഹുൽ ഗാന്ധിയ്‌ക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.















