ന്യൂഡൽഹി: ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്നും രാജി വെച്ചതിന് പിന്നാലെ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിശദീകരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ. പാർട്ടിക്കെതിരെ അനാവശ്യ പ്രസ്താവനകൾ നടത്തരുതെന്നാണ് താൻ ഗുലാം നബി ആസാദിനോട് അഭ്യർത്ഥിച്ചതെന്നും ഹൂഡ പറയുന്നു. ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന് ശേഷം ഇരു നേതാക്കളും നടത്തിയ കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെയാണ് ഹൂഡ വിശദീകരണവുമായി രംഗത്തെത്തിയത്.
‘ഗുലാം നബി ആസാദ് ഇത്രയും കാലം പാർട്ടിയുടെ നിരവധി ചുമതലകൾ വഹിച്ച മുതിർന്ന നേതാവാണ്. എന്തുകൊണ്ടാണ് അദ്ദേഹത്തെ പോലൊരു നേതാവ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് ചോദിച്ചത്. കോൺഗ്രസ്സിൽ ഇത്രയും കാലം പ്രവർത്തിച്ചതിന് ശേഷംമാണ് ആസാദ് പാർട്ടിക്ക് പുറത്ത് പോയത്. പാർട്ടി പ്രവർത്തകർക്കിടയിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ പറയുന്നത് ഒഴിവാക്കണമെന്നും അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. പ്രതിസന്ധിയിലായിരിക്കുന്ന കോൺഗ്രസ്സിനെ കൂടുതൽ അധിക്ഷേപിക്കരുതെന്നുമാണ് താൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചതെന്നും’ ഹൂഡ പറയുന്നു.
കോൺഗ്രസ്സിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം നേതാക്കൾ ഉന്നയിക്കുകയും രാഹുൽ ഗാന്ധി ഉൾപ്പെടുന്നവർ ആവശ്യം അംഗീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ ആസാദ് സാഹിബിനെ പോലുള്ള മുതിർന്ന നേതാവ് പാർട്ടിയിൽ നിന്നും രാജി വെച്ചത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലന്നും കോൺഗ്രസ്സിൽ നിന്നും പുറത്ത് പോയ ആസാദിനെ സദുദ്ദേശത്തോടെയാണ് താൻ കണ്ടതെന്നും ഹൂഡ വെളിപ്പെടുത്തി.
Comments