ന്യൂഡൽഹി: ബിഹാറിൽ എൻ ഡി എ സഖ്യം ഉപേക്ഷിച്ച് ആർജെഡിക്കും കോൺഗ്രസിനുമൊപ്പം പോയ നിതീഷ് കുമാറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജെഡിയു നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നു. മണിപ്പൂർ നിയമസഭയിൽ ആകെയുള്ള 7 ജെഡിയു എം എൽ എമാരിൽ 5 പേരും ബിജെപിയിൽ ചേരാൻ തീരുമാനിച്ചു.
കെ എച്ച് ജോയ്കിഷൻ, എൻ സനാതെ, മുഹമ്മദ് അചാബുദ്ദീൻ, മുൻ ഡിജിപിയും എം എൽ എയുമായ എൽ എം ഖാതെ, തങ്ക്ജം അരുൺ കുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. എം എൽ എമാർ ബിജെപിയിൽ ചേർന്നത് സ്പീക്കർ അംഗീകരിച്ചതായി മണിപ്പൂർ നിയമസഭാ സെക്രട്ടറി കെ മേഘജിത്ത് സിംഗ് പ്രസ്താവനയിൽ വ്യക്തമാക്കി. മണിപ്പൂർ നിയമസഭയിൽ ആകെയുള്ള ജെഡിയു എം എൽ എമാരുടെ മൂന്നിൽ രണ്ട് ഭാഗത്തിൽ കൂടുതൽ പേർ ഒരുമിച്ച് എടുത്ത തീരുമാനമായതിനാൽ അവരെ അയോഗ്യരാക്കാനാവില്ലെന്ന് സ്പീക്കർ അറിയിച്ചു.
എൻ ഡി എ സഖ്യത്തിൽ നിന്നും ജെഡിയു പിന്മാറുന്നതായി പ്രഖ്യാപിച്ച് ഓഗസ്റ്റ് 9നായിരുന്നു ബിഹാർ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാർ രാജിവെച്ചത്. പിന്നീട് പ്രതിപക്ഷ പിന്തുണയോടെ നിതീഷ് വീണ്ടും അധികാരത്തിലേറി. നിതീഷിന്റെ നടപടി അവസരവാദത്തിന്റെ ഏറ്റവും പരിഹാസ്യമായ മുഖമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
Comments