ബംഗളൂരു: ഹുബള്ളിയിലെ ഈദ്ഗാഹ് മൈതാനത്തിൽ ഹിന്ദു ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനെ എതിർത്ത് അൻജുമാൻ ഇ ഇസ്ലാം. ഈദ്ഗാഹ് മൈതാനിയിൽ മറ്റു മതങ്ങളുടെ ആഘോഷപരിപാടികൾ അനുവദിക്കരുത് എന്നാണ് ഇവർ ഉയർത്തുന്ന ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് അൻജുമാൻ ഇ ഇസ്ലാം ഉപാദ്ധ്യക്ഷൻ അൽത്താഫ് നവാസ് പറഞ്ഞു.
ഈദ്ഗാഹ് മൈതാനിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം ഹിന്ദുക്കൾക്ക് ഗണേശോത്സവം നടത്താൻ ദർവാദ് മുനിസിപ്പൽ കോർപ്പറേഷൻ അനുമതി നൽകിയിരുന്നു. ഇത് പ്രകാരം മൈതാനത്ത് വൻ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചത്. ഇതാണ് മുസ്ലീം സംഘടനയെ ചൊടിപ്പിച്ചത്.
മൈതാനത്ത് മറ്റ് മതവിഭാഗങ്ങളുടെ ആഘോഷ പരിപാടികൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് അൽത്താഫ് നവാസ് പറഞ്ഞു. 999 വർഷത്തേക്ക് സുപ്രീംകോടതി ഈദ്ഗാഹ് മൈതാനി സംഘടനയ്‌ക്ക് പാട്ടത്തിനായി നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ഇവിടെ മറ്റ് മതങ്ങൾ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത് കോടതിയലക്ഷ്യമാണ്. മൂന്ന് ദിവസങ്ങളായി മൈതാനത്തിൽ നടന്ന ആഘോഷപരിപാടികൾ തങ്ങളെ ശല്യപ്പെടുത്തിയെന്നും അൽത്താഫ് പറഞ്ഞു.
Comments