യുകെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. നിലവിൽ ഇത് രണ്ടാം തവണയാണ് യുകെയെ ഇന്ത്യ പിന്തള്ളുന്നത്. 2019-ലും ഇന്ത്യ യുകെയുടെ മുന്നിൽ ഇടം പിടിച്ചിരുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യം മുന്നേറ്റം നടത്തിയെന്ന് അന്താരാഷ്‌ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ച് വരെയുള്ള പാദത്തിൽ 854.7 ബില്യൺ ഡോളറായിരുന്നു ഇന്ത്യയുടെ വളർച്ച എന്നാൽ യുകെയിൽ ഇത് 814 ബില്യൺ ഡോളറാണ്. പത്ത് വർഷങ്ങൾക്ക് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യയുടെ സ്ഥാനം പതിനൊന്നാമതായിരുന്നു.
അതേസമയം, പണപ്പെരുപ്പത്തിന്റെ പിടിയിൽപ്പെട്ടിരിക്കുകയാണ് യുകെ. നാല് വർഷത്തിനിടെയുള്ള ഏറ്റവും വലിയ പണപ്പെരുപ്പമാണ് യുകെ നേരിടുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ സാമ്പത്തിക മാന്ദ്യം 2024 വരെ തുടരും. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഇന്ത്യയ്‌ക്ക് മുന്നിലുള്ളത് അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നിവയാണ്. അതേസമയം, നിലവിലെ വളർച്ചാ നിരക്ക് വെച്ച് നോക്കുമ്പോൾ 2027-ൽ ജർമ്മനിയെയും 2029-ൽ ജപ്പാനെയും ഇന്ത്യ മറികടക്കുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്.
2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 13.5 ശതമാനമായിരുന്നു. ഈ നിരക്കിൽ, നടപ്പ് സാമ്പത്തിക വർഷം ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറാനാണ് സാധ്യത. 2023 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് നിലവിൽ 6.7 ശതമാനം മുതൽ 7.7 ശതമാനം വരെയാണ്. എന്നാൽ ഇത് ഒരു പ്രശ്നമായി കാണാൻ സാധിക്കില്ല. ലോകത്താകമാനം പല അനിശ്ചിതത്വങ്ങളും സംഭവിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ വളർച്ചാ നിരക്ക്. എന്നാൽ ഏതു സാഹചര്യത്തിലും 6 ശതമാനം മുതൽ 6.5 ശതമാനം വരെയുള്ള വളർച്ച ഇന്ത്യ നിലനിർത്തും. ഇതിന് താഴേക്ക് ഇന്ത്യ കൂപ്പുകുത്തില്ല എന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. ഐഎംഎഫിന്റെ പ്രവചനമനുസരിച്ച്, ഈ വർഷം വാർഷികാടിസ്ഥാനത്തിൽ ഇന്ത്യ കൂടുതൽ മുന്നേറ്റം നടത്തും.
Comments