മോസ്‌കോ: യുക്രെയ്‌ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച യൂറോപ്പിനെ കൊടുംശൈത്യത്തിൽ മരവിപ്പിക്കുമെന്ന സൂചനയുമായി റഷ്യ. സാങ്കേതിക തകരാറെന്ന പേരിൽ ജർമ്മനിയി ലേക്കുള്ള വാതക പൈപ്പ് ലൈൻ പൂട്ടിയതാണ് റഷ്യ മുതലെടുക്കുന്നത്. ഇന്ന് തുറക്കാമെന്ന് കൊടുത്ത വാക്ക് റഷ്യ പാലിച്ചിട്ടില്ലെന്നത് യുക്രെയ്ൻ യുദ്ധത്തിന്റെ മറ്റൊരു സമ്മർദ്ദമാണെന്നാണ് വിലയിരുത്തൽ. എന്നാൽ വാതക കമ്പനിയായ ഗാസ്‌പ്രോം ഉയർത്തുന്നത് സാങ്കേതിക തകരാറ് പരിഹരിച്ചിട്ടില്ലെന്ന വാദമാണ്.
റഷ്യ വാതകം നൽകാതെ വന്നാൽ യൂറോപ്പിലെ ഇന്ധനക്ഷാമം വൈദ്യുതി ഉൽപ്പാദനത്തെ കാര്യമായി ബാധിക്കും. നിലവിൽ ഇന്ധനം ആവശ്യത്തിന് ലഭിക്കാത്തതിനാൽ വലിയ വിലക്കയറ്റമാണ് യൂറോപ്പിലെങ്ങും അനുഭവപ്പെടുന്നത്. ഇത് മുൻകൂട്ടി കണ്ടുള്ള സമ്മർദ്ദ തന്ത്രമാണ് റഷ്യ എടുക്കുന്നതെന്ന് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുകയാണ്.
റഷ്യയുടെ നടപടി യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾക്കൊപ്പം ബ്രിട്ടനേയും ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിനിടെ റഷ്യയുടെ നടപടിയിൽ അത്ഭുതമില്ലെന്നും രാഷ്‌ട്രതലവന്മാർ ഇത്തരം പ്രതിസന്ധി മുൻകൂട്ടി കണ്ടിരുന്നുവെന്നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിഷേൽ പറഞ്ഞു.















