മലപ്പുറം: സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ കയറി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. ബൈക്കിൽ ബസ് ഇടിച്ചെന്നും മൊബൈൽ ഫോൺ താഴെ വീണു പൊട്ടിയെന്നും ആരോപിച്ചാണ് ഓമച്ചപ്പഴ പെരിഞ്ചേരി സ്വദേശി പറപ്പാറ അബ്ദുൽ ബാസിദ് ബസ് ജീവനക്കാരെ മർദ്ദിച്ചത്. കൽപകഞ്ചേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയിൽ നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന കെ എം എച്ച് ബസിനുള്ളിലെ ജീവനക്കാർക്കാണ് മർദ്ദനം ഏറ്റത്.
ബസ് വൈലത്തൂർ ജംഗ്ഷനിൽ വെച്ച് താൻ ഓടിച്ചിരുന്ന ബുള്ളറ്റിൽ ഇടിച്ചുവെന്നും തുടർന്ന് മൊബൈൽ ഫോൺ താഴെ വീണു പൊട്ടിയെന്നും ആരോപിച്ചാണ് അബ്ദുൽ ബാസിദ് ബസ് തടഞ്ഞു നിർത്തുന്നത്. ശേഷം ഇയാൾ ബസിൽ കയറി ഡ്രൈവറുടെ സീറ്റിന് മുന്നിലിരുന്ന് ഭീക്ഷണിപ്പെടുത്തുകയും മർദ്ദിക്കുകയുമായിരുന്നു. ബസ് ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അബ്ദുൽ ബാസിദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഡ്രൈവർ കൽപകഞ്ചേരി മേലങ്ങാടി മണ്ടായപ്പുറത്ത് റാസിഖിനാണ് മർദ്ദനത്തിൽ പരിക്കറ്റത്. റാസിഖ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കണ്ടക്ടർ പറവണ്ണ സ്വദേശി പാലക്കവളപ്പിൽ അസ്ലമിനും മർദ്ദനമേറ്റിട്ടുണ്ടെന്നാണ് പരാതി. പ്രതി അബ്ദുൽ ബാസിദിനെ തിരൂർ കോടതിയിൽ ഹാജരാക്കി. ബസ് തൊഴിലാളികൾക്ക് നേരെ നിരന്തരമായി നടക്കുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് ബസ് തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടു.
Comments